കോട്ടയം: എംജി സർവകലാശാലയ്ക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്. ഗവേഷക വിദ്യാർത്ഥി ലൈംഗിക അതിക്രമ പരാതി നൽകിയെന്ന് പറയുന്നത് വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. വാക്കാൽ പോലും ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്ന വിസി പറഞ്ഞു. അത്തരത്തിൽ ഒരു പരാതി നൽകിയിട്ടില്ലെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ഗവേഷക വിദ്യാർത്ഥി പറയുന്ന കാര്യങ്ങൾ കളവാണ്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വിദ്യാർത്ഥി പരാതി പറഞ്ഞിട്ടില്ല. പരാതി നൽകിയാൽ അന്വേഷിക്കുമായിരുന്നു. ഗവേഷക വിദ്യാർത്ഥി ലാബിലേക്ക് തിരികെ വരണണമെന്നും അവർക്ക് ഗവേഷണം പൂർത്തിയാക്കാൻ ആവശ്യമായ സഹായം നൽകുമെന്ന് വിസി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, വൈസ് ചാൻസലറുടെ വാക്കുകൾ നിഷേധിച്ച് ഗവേഷക വിദ്യാർത്ഥിനിയും രംഗത്തുവന്നു. 2014ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അദ്ധ്യാപകനെതിരെ നേരത്തെ പരാതി പറഞ്ഞിരുന്നു. എന്നാൽ രേഖാമൂലം പരാതി നൽകാതിരുന്നത് ഭയന്നിട്ടാണെന്നും വിദ്യാർത്ഥി പറഞ്ഞു. ഇപ്പോൾ യൂണിവേഴ്സിറ്റിയിൽ കയറിചൊല്ലാൻ തനിക്ക് ഭയമുണ്ട്. താൻ പരാതി പറഞ്ഞില്ലെന്ന് വിസി പറയുന്നത് കള്ളമാണെന്നും ഗവേഷക വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു

സംഭവമുണ്ടായ ദിവസം തന്നെ, നിലവിലെ വൈസ് ചാൻസിലർ സാബു തോമസിനോട് അന്ന് പരാതിപ്പെട്ടെങ്കിലും ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് വി സി സ്വീകരിച്ചത്. അദ്ധ്യാപകൻ നന്ദകുമാറും വിസിയും ജാതീയമായി അധിക്ഷേപിച്ചെന്നും പറഞ്ഞു. വിദ്യാർത്ഥിയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതിയും എസ്സി -എസ്ടി കമ്മീഷനും ഇടപെടുകയും ചെയ്തിരുന്നു. എന്നിട്ടും ഗവേഷണം പൂർത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാൻ സർവകലാശാല തയ്യാറാകാതെ വന്നതോടെയാണ് വിദ്യാർത്ഥി നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.