കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നതായി മുസ്ലിംലീഗ് നേതാവ് എം കെ മുനീർ എംഎൽഎ സമ്മതിച്ചു. താൻ ശുപാർശ നൽകി. തീരുമാനമെടുത്ത് പാർട്ടിയാണ്. ഹരിത വിഷയത്തിൽ മിനുട്‌സ് തിരുത്താൻ നേതാക്കൾ ഇടപെട്ടത് അറിയില്ലെന്നും മുനീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുനീറിന്റെ ശുപാർശയിൽ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ലതീഫ് തുറയൂരിനെ കഴിഞ്ഞ ദിവസം സ്ഥാനത്ത് നിന്ന് നീക്കുകയുണ്ടായി. എന്നാൽ നടപടിയെ വെല്ലുവളിച്ച് ലതീഫ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തി. ഹരിത വിഷയത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ പിന്തുണക്കാതിരുന്നതാണ് ലതീഫിനെ നേതൃത്വത്തിന് അനഭിമതനാക്കിയത്.

നേരത്തെ നവാസിനെതിരെ പരാതി നൽകിയ ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പദത്തിൽ നിന്നും നീക്കുകയുണ്ടായി. പരാതിക്കാരായ ഭാരവാഹികളെ പൂർണമായി ഒഴിവാക്കി ഹരിത സംസ്ഥാന കമ്മിറ്റിയും ലീഗ് പുനഃസംഘടിപ്പിക്കുകയുണ്ടായി. ലതീഫിനെതിരായ നടപടിയോടെ ഹരിത വിഷയം ലീഗിൽ വീണ്ടും ചർച്ചയാകുന്നുണ്ട്.