തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന താലിബാന്റെ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചുള്ള മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം കെ മുനീറിന്റെ ഫേസ്‌ബുക്ക് കുറിപ്പിനെ വിമർശിച്ച് താലിബാൻ അനുകൂലികൾ.

താലിബാൻ കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാൻ ജനത നേരിടുന്ന പ്രതിസന്ധിയെ വിശദമാക്കിയുള്ള ഫേസ്‌ബുക്ക് കുറിപ്പിനാണ് രൂക്ഷ വിമർശനം നേരിടുന്നത്. കുറിപ്പിന് കീഴിൽ താലിബാന്റെ നടപടിയെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകളുടെ പ്രവാഹമാണ്

ആളുകൾ കൂട്ടപലായനം ചെയ്യുന്നത് താലിബാനെ ഭയന്നാണെന്ന് വ്യക്തമാക്കുന്നതാണ് മുനീറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങൾ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും മുനീർ വ്യക്തമാക്കുന്നു.

രണ്ടായിരത്തോളം ആളുകളാണ് ഇതിനോടകം ഈ കുറിപ്പിന് മറുപടിയുമായി എത്തിയിരിക്കുന്നത്. മുനീറിനെതിരെയുള്ള വിമർശനം രൂക്ഷമായതോടെ താലിബാൻ ആരാധകരെ തിരിച്ചറിയാമെന്ന് ചിലർ കുറിപ്പിനോട് പ്രതികരിക്കുന്നു.

അതേ സമയം പോസ്റ്റ് പിൻവലിക്കില്ലെന്ന പ്രതീക്ഷയോടെ ലൈക്ക് ചെയ്യുന്നുവെന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്. ഇത്രയധികം തീവ്രവാദികളെ ഒരു പോസ്റ്റിന്റെ കീഴിൽ അണിനിരത്താനായതിൽ അഭിവാദ്യങ്ങളെന്നും ചിലർ കുറിക്കുന്നു. 'താലിബാന് ഇത്രേം സപ്പോർട്ട് ഇവിടെയുണ്ടെന്ന് അറിഞ്ഞാൽ അവന്മാർ ഉടൻ തന്നെ പെട്ടിയും പാക്ക് ചെയ്ത് ഇങ്ങോട്ട് പുറപ്പെടും.... അത്രയക്ക് ഉണ്ട് ഇവിടെ പലരുടെയും താലിബാൻ സ്‌നേഹം'. ഇങ്ങനെ പോകുന്നു താലിബാൻ അനുകൂലികളെ പരിഹസിച്ചുള്ള കമന്റുകൾ.

2001 വരെയുള്ള അമേരിക്കൻ അധിനിവേശത്തേക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ചിലർ നിലവിലെ ഈ പോസ്റ്റ് മതേതരത്വം തെളിയിക്കാനിട്ടതാണെന്നും ചിലർ മുനീറിനെ പരിഹസിക്കുന്നു. എംഎസ്എഫിനെതിരെ പരാതി നൽകിയ ഹരിത നേതാക്കളെ പിന്തുണയ്ക്കുന്ന നിലപാട് എടുക്കാതെ സംഘടനയുടെ പ്രവർത്തനം പരിഹസിച്ചവരാണ് താലിബാനെ വിമർശിക്കുന്നതെന്നും പരിഹസിക്കുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാൻ ജനത എന്നും കടന്നു പോയിട്ടുള്ളത്.
ഇപ്പോഴിതാ വീണ്ടും അശനിപാതം പോലെ അവർക്കു മീതെ വീണ്ടും താലിബാൻ എന്ന വിപത്ത് വന്നു ചേർന്നിരിക്കുന്നു.
മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാൻ. ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സത്വത്തിന്റെയും പേരിൽ മുന്നോട്ട് വെക്കുന്ന എല്ലാ ഐഡിയോളജിയും അപകടകരവും ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതവുമാണ്. വിശ്വാസത്തിന്റെ ഏത് തലങ്ങൾ വെച്ച് നോക്കിയാലും താലിബാൻ മനുഷ്യവിരുദ്ധമാണ്. എതിർക്കപ്പെടേണ്ടതാണ്.
കൂട്ടപലായനം ചെയ്യുന്ന,ജീവനും കൊണ്ടോടുന്ന മനുഷ്യരെ എങ്ങനെയാണ് നാം അഭിസംബോധനം ചെയ്യുക..?
താലിബാനെ ഭയന്നാണ് അവർ സ്വജീവനും കൊണ്ടോടുന്നത്. അവരുടെ സ്ഥാനത്ത് നാം നമ്മെ ഒന്ന് സങ്കല്പിച്ചു നോക്കുക. ഈ കഴിഞ്ഞ ഒരു മാസത്തിനിടക്ക് ആയിരക്കണക്കിന് സാധാരണ വിശ്വാസികളെയാണ് താലിബാൻ വധിച്ചത്. സ്ത്രീകളെ തട്ടിക്കൊണ്ടു പോവുക, സ്ത്രീകൾ സ്‌കൂളിൽ പോവരുത്, ജോലി ചെയ്യരുത് തുടങ്ങിയ അവസ്ഥയാണ് അഫ്ഗാനിൽ താലിബാൻ ഉണ്ടാക്കിയത്.
സാമ്രാജ്യത്വ താല്പര്യങ്ങൾ ജന്മം നൽകിയ താലിബാൻ പിന്നീട് അഫ്ഗാൻ ജനതക്കു മീതെ പതിച്ച വിപത്തായി മാറുന്നതാണ് ലോകം കണ്ടത്. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങൾ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.
താലിബാൻ പ്രതിനിധാനം ചെയ്യുന്ന വിവേചനത്തിന്റെ ഹിംസാത്മക പ്രത്യയ ശാസ്ത്രത്തെ ഒരർത്ഥത്തിലും അംഗീകരിക്കാനാവില്ല. മനുഷ്യരെ വിഭജിക്കുന്ന ഒരു ഫാഷിസ്റ്റ് വർഗീയവാദത്തോടും സന്ധി ചെയ്യുന്ന പ്രശ്‌നമില്ല.
ഏതൊരു തീവ്രതയെയും എതിർക്കുന്ന പ്രത്യേയശാസ്ത്രമാണ് ഇസ്ലാം. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ സംഘത്തെയും മത വിരുദ്ധവും മനുഷ്യവിരുദ്ധവും അല്ലെന്ന് പറയാൻ ആർക്കാണ് സാധിക്കുക!
അഫ്ഘാൻ ജനതയോട് ഐക്യപ്പെടുന്നു.
അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ലോകം മുന്നോട്ട് വരട്ടെ...