പാലാ: പാലാ സീറ്റഇൽ അവകാശവാദം ഉന്നയിച്ച എൻസിപി നേതാവ് മാണി സി കാപ്പനെതിരെ വിമർശനവുമായി മന്ത്രി എം എ മണി. എൽഡിഎഫിൽ സീറ്റു ചർച്ച ആരംഭിച്ചിട്ടില്ല. ആരും അറക്കുന്നതിന് മുൻപ് പിടയ്‌ക്കേണ്ട കാര്യമില്ല. കാര്യങ്ങൾ എൽഡിഎഫിന് അറിയാം. യുഡിഎഫിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ ഞാൻ എൽഡിഎഫിലാണെന്ന് പറയണം. കെ.എം.മാണി സ്മൃതി സംഗമം സമാപന സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാണി സി.കാപ്പൻ എംഎൽഎയെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ജോസ് കെ. മാണിയെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തെ തുടർന്ന് പാലാ സീറ്റിന്റെ കാര്യത്തിൽ മാണി സി. കാപ്പൻ ഇടതുമുന്നണിയുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലായിരുന്നു മന്ത്രി മണിയുടെ പ്രതികരണം. വിഷയത്തിൽ ഇടതുമുന്നണിയുടെ നിലപാടെന്തെന്ന് വ്യക്തമാക്കുന്നതുമായിരുന്നു മണിയുടെ പ്രസ്താവന.

മാണി സാറെന്ന വിളിക്ക് അർഹനായത് കെ.എം.മാണി മാത്രം. സ്വന്തം മണ്ഡലത്തെ മറക്കാത്തതായിരുന്നു മാണി നൽകിയ മാതൃക. ജനാധിപത്യത്തിലെ ഇത്തരം മിനിമം ചുമതലകൾ പോലും മറക്കുന്നവരാണ് പല ജനപ്രതിനിധികളും. ഇന്നത്തെ നിലയിലേക്ക് പാലായെ പടുത്തുയർത്തിയത് കെ.എം.മാണിയായിരുന്നു. നാട് ഇന്ന് ഗുരുതരമായ സ്ഥിതിയിലൂടെ കടന്നുപോവുകയാണ്. ഒരൊറ്റ തിരഞ്ഞെടുപ്പും ഒരു നേതാവും ഒരു പാർട്ടിയും എന്ന രീതിയിൽ ഭ്രാന്തൻ ആശയങ്ങളാണ് രാജ്യത്തെമ്പാടും ചിലർ ഉയർത്തിക്കൊണ്ടുവരുന്നത്. രാജ്യത്തിന്റെ ഏക പച്ചത്തുരുത്ത് ഇന്ന് കേരളമാണെന്നും എം എം മണി പറഞ്ഞു.

പാലാ സീറ്റ് കിട്ടിയില്ലെങ്കിൽ എൻസിപി മുന്നണി വിടുമെന്ന മാണി സി കാപ്പന്റെ ഭീഷണി വെറുതേയാകുന്ന അവസ്ഥയാണുള്ളത്. കാപ്പൻ പോയാലും എൻസിപി എൽഡിഎഫിൽ തന്നെ നിൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മാണി സി കാപ്പൻ പ്രതീക്ഷയർപ്പിച്ചിരുന്നത് ദേശീയ അധ്യക്ഷൻ ശരത് പവാറിൽ ആയിരുന്നു. എന്നാൽ പവാറിൽ നിന്ന് തന്നെയാണ് പ്രതികൂല തീരുമാനവും വന്നിരിക്കുന്നത്. പാലാ സീറ്റിന്റെ പേരുൽ മുന്നണി വിടേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

ഒരു സീറ്റിന്റെ പേരിൽ മുന്നണി വിടുന്നത് അപ്രായോഗികം ആണെന്ന നിലപാടാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ അടക്കമുള്ള ദേശീയ നേതാക്കൾക്കുള്ളത്. പാലാ സീറ്റിൽ വിട്ടുവീഴ്ച സാധ്യമല്ലെന്ന് അറിയിക്കാൻ കഴിഞ്ഞ ആഴ്ച മാണി സി കാപ്പൻ പവാറിനെ കണ്ടിരുന്നു. ഏറെ പ്രതീക്ഷയോടെ ആയിരുന്നു കാപ്പന്റെ മടക്കം. തത്കാലം എൽഡിഎഫിൽ തന്നെ തുടരാൻ ആണ് എസിപിയുടെ തീരുമാനം. ഇക്കാര്യം നേതാക്കളെ കേന്ദ്ര നേതൃത്വം ഔദ്യോഗികമായി അറിയിക്കും. ഇതിനായി ഫെബ്രുവരി 3 ന് ഡൽഹിയിൽ എത്താൻ സംസ്ഥാന ്ധ്യക്ഷൻ ടിപി പീതാംബരൻ, മന്ത്രി എകെ ശശീന്ദ്രൻ, മാണി സി കാപ്പൻ എംഎൽഎ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സിറ്റിങ് സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ആദ്യം ശരദ് പവാറും സ്വീകരിച്ചിരുന്നത്. എന്നാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ ചർച്ചകളാണ് വഴിത്തിരിവായത്. കേരളത്തിൽ നിന്നുള്ള ഇടത് നേതാക്കളുടെ ഇടപെടലും ഉണ്ടായിരുന്നു എന്നാണ് സൂചനകൾ. കേരളത്തിൽ എൽഡിഎഫിനാണ് തുടർ ഭരണ സാധ്യത എന്നും ശരദ് പവാറിനെ ബോധ്യപ്പെടുത്താൻ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പുറത്ത് വന്ന അഭിപ്രായ സർവ്വേകൾ എല്ലാം പ്രവചിക്കുന്നതും എൽഡിഎഫ് തുടർഭരണം തന്നെയാണ്. ഇതും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

പാലാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നൽകാം എന്നതായിരുന്നു ആദ്യം സിപിഎം കാപ്പന് മുന്നിൽ വച്ച അനൗദ്യോഗിക ഓഫർ എന്നാണ് വിവരം,. ഇത് അംഗീകരിക്കാൻ കാപ്പൻ തയ്യാറായിരുന്നില്ല. എന്നാൽ ഇത്തരമൊരു ഓഫർ സ്വീകരിക്കാൻ പാർട്ടി തയ്യാറാകുന്നു എന്നാണ് വിവരം. നിലവിലെ സർക്കാരിൽ മന്ത്രി സ്ഥാനം ലഭിച്ചതുപോലെ തുടർഭരണം ലഭിച്ചാലും മന്ത്രിസ്ഥാനം ലഭിക്കും. മാണി സി കാപ്പനൊപ്പം ശക്തമായി നിലകൊണ്ട ആളായിരുന്നു സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ. എ്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിൻെ നിലപാടിൽ നേരിയ അയവ് ദൃശ്യമായിരുന്നു. കേന്ദ്ര നേതൃത്വം ശക്തമായ തീരുമാനം സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ടിപി പീതാംബരന്റെ മാറ്റം എന്നാണ് വിലയിരുത്തുന്നത്.

മാണി സി കാപ്പൻ ആണ് ഇപ്പോൾ അക്ഷരാർത്ഥത്തിൽ പെട്ടുപോയത്. കടുത്ത നിലപാടുകൾ സ്വീകരിച്ചതിന് ശേഷം പാർട്ടി ദേശീയ നേതൃത്വത്തിന് വഴങ്ങാൻ അദ്ദേഹം തയ്യാറാകുമോ എന്നും അറിയേണ്ടതുണ്ട്. അല്ലാത്ത പക്ഷം, എൻസിപിയെ പിളർത്തി മുന്നോട്ട് പോകാൻ കാപ്പന് സാധിക്കുമോ എന്നും ചോദ്യമുയരുന്നു. എൻസിപി ഒരു ഘടകക്ഷിയായി യുഡിഎഫിലേക്ക് പോകില്ലെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. അതുകൊണ്ട് മാണി സി കാപ്പൻ മാത്രമായി യുഡിഎഫിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. കാപ്പൻ എത്തുകയാണെങ്കിൽ പാലാ സീറ്റ് വിട്ടുനൽകാൻ യുഡിഎഫും തയ്യാറാണ് എന്നാണ് വിവരം.

യുഡിഎഫിനൊപ്പം പോയാൽ പാലാ സീറ്റിൽ വിജയിക്കുക എന്നത് കാപ്പനെ സംബന്ധിച്ച് എളുപ്പമാവില്ല. അല്ലാത്ത പക്ഷം, കുട്ടനാട് സീറ്റ് എന്ന പാർട്ടി ഓഫർ സ്വീകരിച്ച് മത്സരിക്കാൻ കാപ്പൻ തയ്യാറാകണം. അങ്ങനെ മത്സരിച്ച് ജയിക്കുകയും എൽഡിഎഫിന് തുടർഭരണം ലഭിക്കുകയും ചെയ്താൽ, കാപ്പൻ മന്ത്രിസഭയിൽ അംഗമായേക്കും.