ഇടുക്കി: ഇടമലക്കുടിയിലെ ആദിവാസികൾ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് ഉടുമ്പഞ്ചോല മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം എം മണി.

ഇടമലക്കുടിയെ ഇടമലക്കുടി ആക്കിയത് എൽഡിഎഫ് സർക്കാരാണ്. ഇപ്പോൾ ബിജെപിയാണ് പഞ്ചാത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇനിയുള്ള വികസനം അവർതന്നെ ചെയ്യട്ടെയെന്നും അദ്ദേഹം മൂന്നാറിൽ നടന്ന സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.

പാർട്ടിയുടെ നേത്യത്വത്തിൽ സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾ നിരവധിയാണ് നടത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇടമലക്കുടിയിൽ കോടിക്കണക്കിന് രൂപയുടെ ക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിയത്. ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് എൽഡിഎഫ് സർക്കാരാണ്. എന്നാൽ എൽഡിഎഫിന് വോട്ട് രേഖപ്പെടുത്താതെ ബിജെപിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികൾ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് അദ്ദേഹം പറഞ്ഞു.

കോടികൾ മുടക്കിയാണ് കുടികളിൽ വൈദ്യതി എത്തിച്ചത്. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് ഇടമലക്കുടിയിൽ മെച്ചപ്പെട്ട നിലയിലാണ്. എന്നാലും കൂടുതൽ പ്രവർത്തനങ്ങൾ മേഖലയിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇഡലിപ്പറക്കുടി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെ ഭുരിപക്ഷത്തിന് ബിജെപിയുടെ ചിന്താമണി കാമരാജ് വിജയിച്ചു. യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. ചിന്താമണിക്ക് 39ഉം എൽ.ഡി.എഫിലെ ശ്രീദേവി രാജമുത്തുവിന് 38ഉം യു.ഡി.എഫിലെ ചന്ദ്രക്ക് 15ഉം വോട്ട് ലഭിച്ചു.