കണ്ണൂർ: ബിജെപി നേതാവ് എം ടി രമേശിനെ ട്രോളി സി.പി. എം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. കേന്ദ്രത്തിന്റെ കോവിഡ് കാല ഭക്ഷ്യകിറ്റെത്തിയെന്ന സോഷ്യൽ മീഡിയയിൽ ബിജെപി പ്രവർത്തകർ നടത്തുന്ന പ്രചാരണത്തിനെതിരെയാണ് എം.വി ജയരാജൻ രംഗത്തു വന്നത്. കേന്ദ്രത്തിൽ നിന്ന് അരിയെത്തിയ വിവരം പങ്കുവച്ച് സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരും എന്ന രീതിയിൽ പോസ്റ്റിട്ട ബിജെപി നേതാവ് എം ടി രമേശിന് എം.വി ജയരാജൻ നൽകിയ മറുപടി ഇപ്പോൾ സൈബർസഖാക്കളും ഏറ്റെടുത്തിരിക്കുകയാണ്.

ബിജെപി നേതാവേ, ഒരു കാര്യം പ്രത്യേകം ഓർമിപ്പിക്കട്ടെ കിറ്റിൽ അരിയില്ല' എന്ന് തുടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റാണ് ജയരാജൻ പങ്കുവെച്ചത്. കേന്ദ്രത്തിൽ നിന്ന് 70,000 മെട്രിക്ക് ടൺ അരിയെത്തി, വീണ്ടും കിറ്റ് വിതരണം എന്ന പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു എം ടി രമേശിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എം ടി. രമേശിന്റെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു എം.വി ജയരാജന്റെ മറുപടി. കിറ്റ് വിതരണം സംബന്ധിച്ച് ആശയക്കുഴപ്പുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നേതാവ് നടത്തുന്നതെന്നാണ്എം.വി ജയരാജൻ പോസ്റ്റിൽ പറയുന്നത്. കിറ്റിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ടെന്നും കേന്ദ്രസർക്കാരാണ് കിറ്റ് നൽകിയതെങ്കിൽ, എന്തുകൊണ്ട് രാജ്യത്താകെ അത് നൽകുന്നില്ലെന്ന് ആരും ബിജെപിക്കാരോട് ചോദിക്കല്ലേയെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ, കിറ്റ് വാങ്ങുന്ന ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു. എം.വി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കേരളത്തിൽ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോർന്നു പോകാത്തവർ ഇതിനായി നൽകിയ തുകയുൾപ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടത്. ഒപ്പം, കോവിഡ് രോഗികൾക്കുൾപ്പടെ സമയത്ത് ഭക്ഷണമെത്തിച്ചു നൽകാൻ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് വാശി പിടിച്ചവർക്കും നന്മ ചോർത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവർക്കും ഉൾപ്പടെ എല്ലാവർക്കുമാണ് പിണറായി സർക്കാർ ഭക്ഷ്യകിറ്റ് സൗജന്യമായി നൽകിയതെന്നത് മറ്റൊരു വസ്തുത. ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോൾ, അതിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ട്. കേന്ദ്രസർക്കാരാണ് കിറ്റ് നൽകിയതെങ്കിൽ, എന്തുകൊണ്ട് രാജ്യത്താകെ അത് നൽകുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട് ചോദിക്കല്ലേ..! അവർ കുടുങ്ങും.

വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട് ബിജെപി നേതാക്കൾ എന്നതാണ് ഈ പുതിയ എഫ്. ബി പോസ്റ്റ് വ്യക്തമാക്കുന്നത്. ഒരു കാര്യം പ്രത്യേകം ബിജെപി നേതാവിനെ ഓർമ്മിപ്പിക്കട്ടെ കേരളത്തിൽ നൽകുന്ന കിറ്റിൽ അരിയില്ല. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്‌ക്കാരം എന്നിങ്ങനെ പരിഹസിച്ചാണ് ജയരാജൻ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.