കോഴിക്കോട: കേരളം വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ ക്രേന്ദ്ര അന്വേഷണ ഏജൻസികൾ വീണ്ടും സജീവമാകുകയാണെന്നും രാഷ്ട്രീയപ്രേരിതമായ നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ്‌കുമാർ എംപി.

സ്വപ്ന സുരേഷിനെ രാഷ്ട്രീയ ആയുധമാക്കി മുഖ്യമന്ത്രിക്ക് എതിരെയുള്ള മൊഴി എന്ന പേരിൽ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ക്രേന്ദ്ര ഏജൻസികൾ പ്രചരിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുവേളയിലും ക്രേന്ദ്ര ഭരണകക്ഷിയായ ബിജെപിക്കുവേണ്ടി ക്രേന്ദ്ര ഏജൻസികൾ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നു. പക്ഷെ, അതെല്ലാം കേരളീയ സമൂഹം തള്ളിക്കളയുന്നു എന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞടുപ്പ് ഫലങ്ങൾ.

അതോടെ പിന്നോട്ട് പോയവർ വീണ്ടും കള്ളക്കഥകളുമായി രംഗത്തിറങ്ങുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ക്രേന്ദ്ര അന്വേഷണ ഏജൻസികളെ ഇത്തരത്തിൽ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്ന നടപടിയിൽനിന്ന് ബിജെപി. പിന്മാറണമെന്നും ശ്രേയാംസ്‌കുമാർ ആവശ്യപ്പെട്ടു.

സ്വപ്ന സുരേഷിനെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് മൊഴി എന്ന പേരിൽ കള്ളക്കഥ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന ഭരണത്തെ അട്ടിമറിക്കാനുള്ള ഹീനശ്രമങ്ങൾക്കാണ് ബിജെപി. കേന്ദ്ര അന്വേഷണ ഏജൻസികളെ കൂട്ടുപിടിക്കുന്നത്. കേരളം കാലങ്ങളായി മാറ്റിനിർത്തിയ ബിജെപി. ഇപ്പോൾ കേന്ദ്ര ഭരണത്തിന്റെ മറവിൽ ജനാധിപത്യവിരുദ്ധ നടപടികളാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. എന്നാൽ, കേരള ജനത ഇതിന് ശക്തമായ മറുപടി വോട്ടിങ്ങിലൂടെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.