തിരുവനന്തപുരം: സൗമ്യ സന്തോഷിന്റെ മരണത്തിൽ സിപിഎം അനുശോചനം രേഖപ്പെടുത്താത്തത് പരിവാറുകാർ വലിയ ചർച്ചയായിരുന്നു. ആദ്യമൊന്ന് പകച്ചെങ്കിലും ഇനി സിപിഎം കടന്നാക്രമണം നടത്തും. പാർട്ടിയുടെ സ്വാധീന മേഖലകൾ കൂട്ടാൻ ഇതിനെ ആയുധമാക്കും. ഇത് മനസ്സിലാക്കിയാണ് ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗും എത്തിയത്.

ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മരണം ആർഎസ്എസ് സംഘടനകൾ വർഗീയ വിഭജനം നടത്തുന്നതായി ഉപയോഗിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രസ്താവനയ്ക്ക് ശേഷം സോഷ്യൽ മീഡിയിൽ സൈബർ സഖാക്കളും രംഗത്ത് വന്നിട്ടുണ്ട്. സൗമ്യാ സന്തോഷിന്റെ മരണത്തെ അപലപിക്കും. എന്നാൽ ഹമാസിനെ തള്ളി പറയില്ല. ഇതിനൊപ്പം ഇസ്രയേലിനെതിരെ കടന്നാക്രമണവും. ഇതിലൂടെ കേരളത്തിലെ ന്യൂനപക്ഷത്തിലേക്ക് കൂടുതൽ ആഴത്തിൽ വേരുറപ്പിക്കാമെന്നാണ് സിപിഎം പ്രതീക്ഷ. ഇതിനുള്ള കരുതലോടെയുള്ള ഇടപെടലാണ് എംഎ ബേബി നടത്തിയത്.

ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ ഫലസ്തീനിനെ പിന്തുണച്ചുകൊണ്ടാണ് എം എ ബേബി പോസ്റ്റ് പങ്കുവെച്ചത്. സൗമ്യയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും സിപിഎം നേതാവ് അറിയിച്ചു. സൗമ്യയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ നിലപാടിനെതിരേ ഇന്നലെ സമൂഹമാധ്യമങ്ങളിൽ അടക്കം വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനിടെ സൗമ്യയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട മുഖ്യമന്ത്രി പിന്നീട് ഇത് ഒഴിവാക്കുകയും ചെയ്തു. വിമർശനം രൂക്ഷമായതോടെയാണ് വീണ്ടും ആദരാഞ്ജലി അർപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റിടാൻ പിണറായി വിജയൻ തയ്യാറായത്.

സൗമ്യ കൊല്ലപ്പെട്ടതിലുള്ള തന്റെ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടാണ് എംഎ ബേബി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇസ്രയേലിനെ കടന്നാക്രമിച്ചത്. നമ്മുടെ നാട്ടിൽ നിന്ന് വിദേശത്ത് പോയി നഴ്‌സ് ആയി വേല ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആർഎസ്എസിന്റെ അതേ പ്രവർത്തന ശൈലിയുള്ള സയണിസ്റ്റുകളാണ് ഇസ്രയേൽ-ധഫലസ്തീൻ സംഘർഷങ്ങൾക്ക് പിന്നിലുള്ളതെന്നും എംഎ ബേബി തന്റെ കുറിപ്പിലൂടെ സൂചിപ്പിക്കുന്നു. ഇത് സൈബർ സഖാക്കൾക്കും ആവേശമായി. അവരും ഈ രീതിയിലെ പ്രതികരണങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമായി.

ഇതിനെ പ്രതിരോധിക്കാൻ ആർ എസ് എസും സോഷ്യൽ മീഡിയിൽ സജീവമാകും. ഇതോടെ ഇസ്രയേൽ വിഷയം വീണ്ടും മലയാളിയുടെ സൈബർ ഇടത്ത് ചർച്ചാവിഷയമാകുമെന്ന് ഉറപ്പാണ്.

എംഎ ബേബിയുടെ കുറിപ്പ് ചുവടെ:'ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും എന്റെ ദുഃഖം അറിയിക്കുന്നു. നമ്മുടെ നാട്ടിൽ നിന്ന് വിദേശത്ത് പോയി നഴ്‌സ് ആയി വേല ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ കൊല്ലപ്പെട്ടത്. ഉപജീവനത്തിനായി സംഘർഷപ്രദേശങ്ങളിൽ പോയി തൊഴിലെടുക്കേണ്ടി വരുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം.

ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങളെ കേരളത്തിൽ വർഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആർഎസ്എസ് സംഘടനകളുടെ വാദങ്ങൾ ജനങ്ങൾ തള്ളിക്കളയണം. ഫലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘർഷത്തിന് കാരണം. നമ്മുടെ നാട്ടിലെ ആർഎസ്എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തിൽ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവർ. സയണിസ്റ്റുകളുടെ എല്ലാ ആക്രമണങ്ങളെയും എല്ലാ ജനാധിപത്യ വാദികളും തള്ളിക്കളയണം.'-എംഎ ബേബി പറയുന്നു.