കണ്ണൂർ: കെ.സുധാകരന്റെ പേര് കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് സജീവ ചർച്ചയായി വീണ്ടുമുയർന്നതോടെ സുധാകരനെതിരെ ആഞ്ഞടിച്ച് കെപിസിസി എക്‌സിക്യുട്ടീവ് അംഗം മമ്പറം ദിവാകരൻ.

സ്വന്തം മണ്ഡലമായ കണ്ണുർ സംരക്ഷിക്കാൻ കഴിയാത്ത സുധാകരനെങ്ങനെ കേരളത്തിലെ പാർട്ടിയെ നയിക്കുമെന്ന് ദിവാകരൻ ചോദിച്ചു. കോൺഗ്രസിലെ ക്‌ളീൻ ഇമേജും സത്യസന്ധതയുമുള്ള നേതാവാണ് സതീശൻ പാച്ചേനി .എങ്ങനെ വോട്ട് എതിരെ വീണാലും കണ്ണുരിൽ പാച്ചേനി ജയിക്കേണ്ടതാണ്. താൻ പ്രചാരണത്തിനിറങ്ങിയിട്ടും സതീശൻ തോറ്റതിന്റെ സമാധാനം സുധാകരൻ പറയണമെന്നും മമ്പറം ആവശ്യപ്പെട്ടു.

വെറുതെ എന്നെ കെപിസിസി പ്രസിഡന്റാക്കണമെന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല. ഡി.സി.സി ഓഫിസ് നിൽക്കുന്ന വാർഡിലടക്കം കോൺഗ്രസിന് വോട്ടു കുറയുന്ന സാഹചര്യമുണ്ടായി. തന്റെ വിശ്വസ്തനായ റിജിൽ മാക്കുറ്റിക്ക് സീറ്റ് ലഭിക്കുന്നതിനായി സുധാകരൻ പാർട്ടിക്കുള്ളിൽ തെരഞ്ഞെടുപ്പിന് മുൻപെ കുത്തി തിരിപ്പുണ്ടാക്കി. അതിന്റെ ഫലമായാണ് കണ്ണുരി ലടക്കം ഒൻപതിടങ്ങളിൽ പാർട്ടി തോറ്റതെന്നും മമ്പറം ദിവാകരൻ പറഞ്ഞു.ധർമ്മടം മണ്ഡലത്തിൽ താൻ മുഖ്യമന്ത്രിക്കായി വോട്ടു മറിച്ചെന്നാണ് തോറ്റ യു.ഡി.എഫ് സ്ഥാനാർത്ഥി സി.രഘുനാഥ് പറയുന്നത്.

ഇതു അടിസ്ഥാന രഹിതമാണ് തന്റെ നാടായ മമ്പറമടക്കം രഘുനാഥിന് മുഖ്യമന്ത്രിയെക്കാൾ വോട്ടു ലഭിച്ചിട്ടുണ്ട്. എന്നാൽ മൊത്തം വോട്ടു കണക്ക് വന്നപ്പോൾ 2016ൽ എനിക്ക് ലഭിച്ചതിനെക്കാൾ പതിനായിരത്തിലേറെ വോട്ടുകൾ കുറഞ്ഞത് എങ്ങനെയാണെന്ന് സ്ഥാനാർത്ഥി തന്നെയാണ് പറയേണ്ടത്. മമ്പറം ദിവാകരൻ കാലുവാരിയെന്നാണ് ഇപ്പോൾ പറയുന്നത്.പതിനായിരം വോട്ട് മറിക്കാൻ ശേഷിയുണ്ടായിരുന്നുവെങ്കിൽ എന്നെ തന്നെ സ്ഥാനാർത്ഥിയാക്കിയാൽ മതിയായിരുന്നുവല്ലോയെന്നും മമ്പറം ദിവാകരൻ ചോദിച്ചു. തെരെഞ്ഞടുപ്പിന്റെ ഒരു ഘട്ടത്തിലും തന്നെ ധർമ്മടത്തും കുത്തുപറമ്പിലും കണ്ണുരുമടക്കമുള്ള മണ്ഡലങ്ങളിൽ പ്രചാരണത്തിന് വിളിച്ചിട്ടില്ലെന്നും മമ്പറം ആരോപിച്ചു.സുധാകരന്റെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തത്.

എന്നാൽ ഇരിക്കൂറിൽ സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ വിളിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എ.ഐ.സി.സി നിർദ്ദേശപ്രകാരം വടകരയിലാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നത്.ഇവിടെ ചിട്ടയായ പ്രവർത്തനത്തിലുടെ വിജയിക്കാൻ കഴിഞ്ഞുവെന്നും കെ.കെ രമയുടെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനമാണ് കാരണമെന്നും മമ്പറം ദിവാകരൻ പറഞ്ഞു. വടകരയിൽ ഒറ്റമനസോടെ കോൺഗ്രസിനെ നയിക്കാൻ കഴിഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി മോഹനന്റെ സാന്നിധ്യവും പിൻതുണയുമിതിനുണ്ടായിരുന്നു.പാർട്ടിക്കുള്ളിൽ ഭിന്നതയിലുടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഏതു തരംഗത്തിനിടെയും വിജയിക്കാമെന്നതിന്റെ തെളിവാണ് വടകരയെന്നും ദിവാകരൻ ചുണ്ടിക്കാട്ടി.