ചെന്നൈ: രാജ്യത്ത് ഹിന്ദിക്ക് വ്യാപക പ്രചാരണം നൽകാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ തുടരുകയാണ്.അതിന് അവർ ഏറ്റവും കൂടുതൽ ചെറുത്തുനിൽപ്പ് നേരിടുന്നത് തമിഴ് നാട്ടിൽ നിന്നുമാണ്. ഇപ്പോൾ 1963ലെ ഔദ്യോഗിക ഭാഷാ നിയമം കർശനമായി പിന്തുടരണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.ഏതു ഭാഷയിൽ ലഭിക്കുന്ന നിവേദനത്തിനും ഹിന്ദിയിൽ മറുപടി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാരിനോട് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഇംഗ്ലിഷിലാണ് നിവേദനം ലഭിക്കുന്നതെങ്കിൽ ആ ഭാഷയിൽ തന്നെ മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു.

ഇംഗ്ലിഷിൽ നൽകിയ നിവേദനത്തിന് ഹിന്ദിയിൽ മറുപടി ലഭിച്ചതിനെത്തുടർന്ന് സിപിഎം പാർലമെന്റ് അംഗമായ സു വെങ്കടേശ്വരനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രം സംസ്ഥാനങ്ങളുമായി നടത്തുന്ന കത്തിടപാടുകൾ ഇംഗ്ലീഷിൽ വേണമെന്ന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.പൊതുതാത്പര്യ ഹർജിയിന്മേൽ ജസ്റ്റിസ് എൻ കിരുബാക്കരൻ, എം ദുരൈസ്വാമി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെതാണ് വിധി.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 780 നിയമനങ്ങൾ നികത്തുന്നതിനു വേണ്ടി നടത്തിയ എഴുത്തുപരീക്ഷയിൽ പോണ്ടിച്ചേരിയിൽ ഒരു പരീക്ഷാ കേന്ദ്രം പോലും അനുവദിച്ചിരുന്നില്ല. ഇത് സൂചിപ്പിച്ച് എം പി വെങ്കിടേഷ് അയച്ച കത്തിന് കേന്ദ്ര സർക്കാരിന്റെ മറുപടി വന്നത് ഹിന്ദിയിലാണ്. മറുപടി ഹിന്ദിയിലായിരുന്നതിനാൽ തനിക്ക് മറുപടി കത്തിലെ ഉള്ളടക്കം എന്തെന്ന് വായിച്ച് മനസിലാക്കുവാൻ സാധിച്ചില്ലെന്ന് വെങ്കിടേഷ് കോടതിയെ അറിയിച്ചു.

ആവശ്യം ഉന്നയിച്ച കത്തിലെ അതേ ഭാഷയിൽ തന്നെ മറുപടിയും അയയ്ക്കണമെന്നത് ഒരു സാമാന്യ മര്യാദയാണെന്ന് കേന്ദ്രത്തെ ഓർമിപ്പിച്ച കോടതി 1963ലെ നിയമം അനുസരിച്ച് കേന്ദ്രം ഇനി മുതൽ തമിഴ്‌നാട്ടിലേക്കുള്ള കത്തുകളിൽ ഇംഗ്ലീഷിൽ അയയ്ക്കണമെന്ന് നിർദേശിച്ചു. ഇന്ത്യയിലെ എല്ലാ ഭാഷകൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ടെന്ന് കേന്ദ്രം മനസിലാക്കണമെന്ന് കോടതി നിരീക്ഷിച്ചു.