നൃൂഡൽഹി: അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തിൽ അറസ്റ്റിലായ മൂന്ന് പേരെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് സിബിഐ. പ്രയാഗ്രാജ കോടതിയിലാണ് സിബിഐ അപേക്ഷ നൽകിയത്.

പ്രതികളായ ആനന്ദ് ഗിരി, സന്ദീപ് തിവാരി, ആധ്യ പ്രസാദ് തിവാരി എന്നിവരെ നരേന്ദ്രഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യണം. കേസിന്റെ അന്വേഷണ വ്യക്തതയ്ക്കും ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അപേക്ഷ സമർപ്പിച്ചത്.

പ്രതികളായ ആനന്ദ് ഗിരി ആധ്യ പ്രസാദ് തിവാരി എന്നിവരെ സെപ്റ്റംബർ 21 ന് പ്രയാഗ്രാജിലെ ജോർജ്ജ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്യുകയും അതേ ദിവസം തന്നെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

മൂന്നാം പ്രതി സന്ദീപ് തിവാരിയെ സെപ്റ്റംബർ 22 ന് ജോർജ്ജ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്യുകയും അതേ ദിവസം തന്നെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഈ പ്രതിയെ കോടതി അടുത്ത 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

സെപ്റ്റംബർ 20 ന് ആയിരുന്നു ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ ബഗാംബരി മഠത്തിലെ വസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ മഹന്ത് നരേന്ദ്ര ഗിരിയെ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൽ ആനന്ദ് ഗിരിയുടേത് ഉൾപ്പെടെ മൂന്ന് പേരുടെ പേരുകൾ പരാമർശിച്ചിരുന്നു.