കരുനാഗപ്പള്ളി: അഞ്ചുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി സി ആർ മഹേഷ് ഇത്തവണ ജയിച്ചുകയറുന്നത്.കാത്തിരിപ്പിനൊടുവിൽ കിട്ടയ വിജയമെന്നതിനപ്പുറം തനിക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛന്റെ ഓർമ്മദിനത്തിലാണ് ഈ അവിസ്മരണീയ ജയം തന്നെ തേടിയെത്തിയത് എന്നത് വിജയത്തിന്റെ മധുരം ഇരട്ടിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കരുനാഗപ്പള്ളിയിലേത് മഹേിന്റെ പ്രതികാരം തന്നെയാണ്.

മഹേഷിന്റെ അച്ഛൻ ബി.എ.രാജശേഖരന്റെ ആറാം ചരമവാർഷികമാണ് ഇന്ന്. അച്ഛന്റെ ഓർമകളിൽ വിങ്ങി, അമ്മ ലക്ഷ്മിക്കുട്ടിയമ്മയുടെ പാദങ്ങൾ തൊട്ടു നമസ്‌കരിച്ചാണ് മഹേഷ് പുലർച്ചെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഇറങ്ങിയത്. അച്ഛന്റെ ഓർമ്മകളിൽ കണ്ണ് നിറഞ്ഞെങ്കിലും ഒരു മികച്ച വിജയം ഇത്തവണ മഹേഷിന്റെ പ്രതീക്ഷയിൽ ഉണ്ടായിരുന്നു.പ്രതീക്ഷ തെറ്റാതെ മകൻ സാമാന്യം നല്ല ഭൂരിപക്ഷത്തിനു ജയിച്ചു വീടണയുമ്പോൾ അച്ഛന്റെ ചിത്രത്തിനു മുന്നിലെ കെടാവിളക്ക് കൂടുതൽ തിളങ്ങുന്നു.കഴിഞ്ഞ തവണ തോറ്റെങ്കിലും വാശിയോടെ മണ്ഡലത്തിൽ തന്നെ നിലയുറപ്പിച്ചു കൃത്യമായ പ്ലാനിങ്ങോടെയാണ് സിറ്റിങ് എംഎൽഎ സിപിഐയിലെ ആർ.രാമചന്ദ്രനെ അട്ടിമറിച്ച്് സി.ആർ.മഹേഷ് കരുനാഗപ്പള്ളിയുടെ മനം കവർന്നത്.

കഴിഞ്ഞ തവണ 1759 വോട്ടുകൾക്കു തോറ്റു മകൻ തിരിച്ചെത്തിയപ്പോൾ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച അമ്മ തന്നെയായിരുന്നു ഇക്കുറിയും മഹേഷിന്റെ കരുത്ത്.അച്ഛൻ മരണമടഞ്ഞ് ഒരു വർഷം പൂർത്തിയാകുമ്പോഴാണു 2016ൽ മഹേഷ് കരുനാഗപ്പള്ളിയിൽ കന്നി മത്സരത്തിന് ഇറങ്ങിയത്. രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നതിൽ അച്ഛനു വലിയ ഇഷ്ടമുണ്ടായിരുന്നില്ലെങ്കിലും മകന്റെ താൽപര്യത്തിന് എതിരു പറഞ്ഞില്ലെന്നു മഹേഷ് പറയുന്നു. അച്ഛനായിരുന്നു എന്നും തുണയും ശക്തിയും. അച്ഛൻ ഇല്ലാതായപ്പോഴാണ് ആ വലിയ ശൂന്യത ഞാൻ തിരിച്ചറിഞ്ഞത്- മഹേഷ് പറയുന്നു.

സിവിൽ എൻജിനീയറും നാടകകൃത്തുമായിരുന്ന ബി.എ.രാജാകൃഷ്ണനു നാടകം പ്രാണവായു ആയിരുന്നു. കരുനാഗപ്പള്ളി ടഗോർ തിയറ്റേഴ്‌സിനു വേണ്ടി എഴുതിയ 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന നാടകം സംവിധാനം ചെയ്തതു കാമ്പിശ്ശേരി കരുണാകരനും തോപ്പിൽ ഭാസിയും ചേർന്നാണ്.പിന്നീടും രാജശേഖരൻ പല നാടകങ്ങളും എഴുതി. മക്കളായ സി.ആർ.മനോജിനും സി.ആർ.മഹേഷിനും ആ നാടകഗുണം അതേപടി പകർന്നു കിട്ടി. മനോജ് ഇരുപതോളം പ്രഫഷണൽ നാടകങ്ങൾ എഴുതി. മഹേഷ് നാടകങ്ങളിൽ അഭിനയിച്ചു.