കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷകർ നടത്തുന്ന സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന് മേജർ രവി. വിവിധ വിഷയങ്ങളെ കുറിച്ച് ഫേസ്‌ബുക്ക് ലൈവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോർപ്പറേറ്റുകൾ പണം തന്നില്ലെങ്കിൽ അത് ചോദ്യം ചെയ്യാനാകുമോ എന്നുള്ളതിൽ ഒരു വ്യക്തതവേണമെന്ന് എവിടേയോ പറയുന്നത് കേട്ടു. അതിൽ പ്രധാനമന്ത്രി വ്യക്തത വരുത്തിയാലും ഈ സമരം തീരില്ല. കാരണം അത് രാഷ്ട്രീയ അജണ്ടയാണെന്നും അത് എല്ലാവർക്കും അറിയാവുന്നതാണെന്നും മേജർ രവി പറയുന്നു.

കർഷകർക്ക് ഗുണം നൽകുന്നതാണ് പുതിയ കാർഷിക ബിൽ എന്നും അദ്ദേഹം പറയുന്നു. എന്ത് തന്നെ ആയാലും കർഷകൻ മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്ന് ബില്ല് ഉറപ്പ് നൽകുന്നുണ്ട്. ഉദാഹരണത്തിന് ഉള്ളിക്ക് 20 രൂപയാണ് മുടക്ക് മുതലെങ്കിൽ 25 രൂപക്ക് തങ്ങൾ എടുക്കാമെന്ന് കോർപ്പറേറ്റുകൾ കൃഷി ഇറക്കുന്നതിന് മുമ്പേ തന്നെ പറയുകയാണ്. വിളവെടുക്കുമ്പോൾ ഉള്ളിക്ക് 10 രൂപ ആയാലും 25 രൂപ കർഷകന് കിട്ടും അതാണ് ഇതിന്റെ ഗുണം. അതേ സമയം വിളവെടുപ്പ് സമയത്ത് ഉള്ളിക്ക് വില മുപ്പതോ നാല്പതോ ആയാലും നേരത്തെ ഉറപ്പിച്ച 25 രൂപയേ ലഭിക്കൂവെന്നും മേജർ രവി പറഞ്ഞു.

എന്നാൽ ഉറപ്പാക്കുന്ന തുക നൽകാൻ കോർപ്പറേറ്റുകൾ പൂർണ്ണ ഉത്തരവാദിയാകുമോ എന്നത് നിയമത്തിൽ പറയുന്നില്ലെന്ന്‌ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഇക്കാര്യത്തിൽ ഉറപ്പ് നൽകിയാലും കർഷക സമരം പിൻവലിക്കാനിടയില്ലെന്നും മേജർ രവി പറഞ്ഞു.