ന്യൂഡൽഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, തിരൂരങ്ങാടിയിലെ ആലി മുസല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മലബാർ കലാപ രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാവും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ (1857-1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പു തയാറാക്കുക. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളുടെ പേരുകൾ ഉൾപ്പെടുന്നതാണു സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവിന്റെ അഞ്ചാം ഭാഗം.

സംഘപരിവാർ സമ്മർദ്ദത്തെ തുടർന്നാണ് മലബാർ കലാപത്തിലെ ഇടപെടൽ. പരിവാറുകാരുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള ശുപാർശയ്ക്കു ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) അംഗീകാരം നൽകി. ഇന്നലെ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലെ തീരുമാനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കൈമാറും. മലബാർ കലാപ രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാവും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ (1857-1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പു തയാറാക്കുക.

ഐസിഎച്ച്ആർ ഡയറക്ടർ (റിസർച് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ) ഓംജീ ഉപാധ്യായ്, ഐസിഎച്ച്ആർ അംഗവും കോട്ടയം സിഎംഎസ് കോളജ് റിട്ട. പ്രഫസറുമായ സിഐ. ഐസക്, ഐസിഎച്ച്ആർ അംഗം ഡോ. ഹിമാൻഷു ചതുർവേദി എന്നിവരുടെ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണു കൗൺസിൽ പൊതുയോഗം അന്തിമാംഗീകാരം നൽകിയത്. മലബാർ കലാപത്തിൽ പങ്കെടുത്തവരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ നിലനിർത്തരുതെന്ന വാദം പരിവാറുകാർ ഉയർത്തി. ഇതിന് പിന്നാലെ ഐസിഎച്ച്ആർ മൂന്നംഗ സമിതിയെ നിയമിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു സമിതി റിപ്പോർട്ട് നൽകിയത്. കോവിഡ് സാഹചര്യത്തിൽ ജനറൽ കൗൺസിൽ കൂടാൻ വൈകുകയായിരുന്നു. ാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പടെയുള്ള മലബാർ കലാപ നേതാക്കളുടെ പേരുകൾ സ്വാതന്ത്ര്യ സമര നേതാക്കളുടെ പുതുക്കിയ പട്ടികയിൽ നിന്നും ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.'രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രകത്സാക്ഷികളായവരാണ് മലബാർ കലാപ നേതാക്കൾ. സ്വത്തും സമ്പാദ്യവുമെല്ലാം രാജ്യത്തിന് വേണ്ടി ബലിയർപ്പിച്ചവരാണ് അവർ. അവരോട് നന്ദി കാണിക്കുക എന്നതാണ് രാജ്യം ചെയ്യേണ്ടത്. ഇനി നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നാണ് എനിക്കവരോട് പറയാനുള്ളത്. മലബാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് എല്ലാവരും അംഗീകരിച്ചതാണ്. ചരിത്രവുമായി ബന്ധപ്പെട്ടവരെല്ലാം തന്നെ അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിട്ടുണ്ട്.-ഇതായിരുന്നു മുസ്ലിം ലീഗ് നിലപാട്.

കേന്ദ്ര സർക്കാർ ചരിത്രം തേച്ചു മാച്ചു കളയാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ, ഇന്ത്യയുടെ ശിൽപ്പിയായ ജവഹർ ലാൽ നെഹ്‌റുവിന്റെയൊക്കെ പേരുകൾ പുരസ്‌കാരങ്ങളിൽ നിന്നെടുത്തു മാറ്റുന്നു. അവരുടെയൊക്കെ പേരുകളിലുള്ള പദ്ധതികൾ മരവിപ്പിക്കുന്നു. ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമമാണിത്. എത്രയൊക്കെ വക്രീകരിച്ചാലും ചരിത്രം ചരിത്രമായി നിലനിൽക്കും. സത്യസന്ധമായി ചരിത്രത്തിലൂടെ സംവദിക്കുമ്പോഴാണ് തലമുറകളോട് നീതി കാണിക്കുന്നത്. ഇപ്പോൾ വരുന്ന തലമുറയോട് അനീതി കാണിക്കുകയാണ്'- എന്നും മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. സിപിഎമ്മും കോൺഗ്രസും സമാന നിലപാടാണ് എടുത്തത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ അടക്കം മലബാർ കലാപത്തിലെ 387 രക്തസാക്ഷികളെയാണ് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്രം തീരുമാനിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ പാനൽ 1921 ലെ കലാപം സ്വതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് കണ്ടെത്തിയതായും നിഘണ്ടുവിൽ നിന്നും നീക്കം ചെയ്യാൻ ശുപാർശ ചെയ്തതായുമാണ് നേരത്തെ റിപ്പോർട്ടുകൾ വന്നത്. ഇത് ശരിയാവുകയാണ് ഇപ്പോൾ.

മതപരിവർത്തനത്തിന് ഊന്നൽ നൽകിയ ഒരു മൗലികവാദ മുന്നേറ്റമായിരുന്നു കലാപം. കലാപകാരികൾ ഉയർത്തിയ മുദ്രാവാക്യങ്ങളൊന്നും ദേശീയതയ്ക്ക് അനുകൂലവും ഉള്ളടക്കത്തിൽ ബ്രിട്ടീഷ് വിരുദ്ധവുമല്ല- എ്ന്ന് പാനൽ ചൂണ്ടിക്കാട്ടുന്നുവെന്നായിരുന്നു റിപ്പോർട്ട്. കലാപത്തിന്റെ 100-ാം വാർഷികം ആചരിക്കുന്ന വേളയിലാണ് ഇത്തരമൊരു കണ്ടെത്തൽ എന്നതാണ് പ്രത്യേകത. മലബാർ കലാപത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന യോഗത്തിൽ ആർഎസ്എസ് നേതാവ് രാം മാധവ്, ഇന്ത്യയിലെ താലിബാൻ മനോഭാവത്തിന്റെ ആദ്യ പ്രകടനങ്ങളിലൊന്നാണ് 1921 ലെ കലാപമെന്ന് പ്രസ്താവിച്ചിരുന്നു.

എന്നാൽ ബ്രിട്ടീഷുകാരോട് മാപ്പുപറയാൻ വിസമ്മതിക്കുകയും മക്കയിലേക്ക് നാടുകടത്തപ്പെടുന്നതിനെ തുടർന്ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത യോദ്ധാവ് എന്നാണ് നിയമസഭാസ്പീക്കർ എംബി രാജേഷ് വാരിയംകുന്നനെ വിശേഷിപ്പിച്ചത്. നടൻ പൃഥ്വിരാജിനെ മുഖ്യകഥാപാത്രമാക്കി പ്രഖ്യാപിച്ച വാരിയൻകുന്നൻ എന്ന സിനിമയ്‌ക്കെതിരെ സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇരുവിഭാഗങ്ങളും നിലപാടുകളിൽ ഉറച്ചുനിന്നതോടെ വലിയ വിവാദങ്ങൾക്കാണ് അന്ന് തിരികൊളുത്തപ്പെട്ടത്. ഒരു കലാപകാരിയെ വെള്ളപൂശാനുള്ള ശ്രമമായാണ് സംഘപരിവാർ ആ സിനിമയെ വിശേഷിപ്പിച്ചത്. പിന്നീട് സിനിമ ഉപേക്ഷിച്ചു.

കലാപം ഒരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് പാനൽ റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് സൂചന. ആ ശ്രമം വിജയിച്ചിരുന്നെങ്കിൽ മലബാറിലും പരിസര പ്രദേശങ്ങളിലും ഒരു ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നു. അതിന്റെ ഭാഗമായി ആ പ്രദേശം സ്വതന്ത്ര ഇന്ത്യക്ക് നഷ്ടപ്പെടുമായിരുന്നെന്നും ഐസിഎച്ച്ആർ വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു ശരീഅത്ത് കോടതി സ്ഥാപിക്കുകയും ധാരാളം ഹിന്ദുക്കളുടെ ശിരഛേദം ചെയ്യുകയും ചെയ്ത കലാപകാരിയാണെന്ന് പാനൽ നിരീക്ഷിച്ചതായാണ് സൂചന.