മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തംതട്ടകത്തിൽ സ്പീക്കറെ കെട്ടുകെട്ടിക്കാൻ പൊന്നാനി നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് ചർച്ചയാക്കുന്നത് ഡോളർ കടത്തിലെ സ്പീക്കറുടെ ബന്ധം. അതോടൊപ്പം സ്വപ്നകേസിൽ രഹസ്യ നമ്പർ ഉപയോഗിച്ചതും പാർട്ടിക്കകത്തും ചർച്ച. പൊന്നാനിയിൽ വീണ്ടും സ്്പീക്കർ പി.ശ്രീരാമകൃഷ്ണൻ മത്സരിക്കാനെത്തുമ്പോൾ വെല്ലുവളികൾ ഏറെയാണ്.

ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ബന്ധം വിശദീകരിക്കാനാവാതെ പൊന്നാനിയിലെ പ്രാദേശിക നേതൃത്വം കുഴങ്ങുന്നതായും ആരോപണവമുണ്ട്. മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പ് മുന്നിലെത്തിയ സാഹചര്യത്തിൽ പൊന്നാനി മണ്ഡലത്തിൽ പി.ശ്രീരാമകൃഷ്ണൻ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ഡോളർ കടത്തിലെ സ്പീക്കറുടെ ബന്ധവും മണ്ഡലത്തിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം ഗൃഹസന്ദർശന പരിപാടികളിൽ മണ്ഡലത്തിലെ നേതാക്കൾക്ക് ഏറെ വിശദീകരിക്കേണ്ടി വന്നതും ഇതേ വിഷയമാണ്.

കൂടാതെ രഹസ്യ നമ്പർ ഉപയോഗിച്ചതും പാർട്ടിക്കകത്തും ചർച്ചയായിട്ടുണ്ട്. ഒരു വർഷത്തോളം ഉപയോഗിച്ചിരുന്ന നമ്പർ സ്വർണ്ണ കടത്ത് വേളയിൽ സ്വിച്ച്ഡ് ഓഫായതിനെക്കുറിച്ചും ചർച്ചകൾ സജീവമാണ് പൊന്നാനിയിലെ ചില ഉപജാപക സംഘങ്ങളുടെ പിടിയിലാണ് മണ്ഡലത്തിലെത്തുമ്പോഴെല്ലാം സ്പീക്കറെന്നും പാർട്ടിയിൽ തന്നെ മുറുമുറുപ്പുണ്ട്. പാർട്ടിക്ക് പോലും അവമതിപ്പുണ്ടാക്കിയവർ സ്പീക്കറുടെ സന്തത സഹചാരികളാണെന്ന ആരോപണവും പ്രവർത്തകർക്കിടയിലുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് നടന്ന സ്വകാര്യ ചാനൽ അഭിമുഖത്തിൽ പൊന്നാനിയിൽ തന്നെ മത്സരിക്കുമെന്ന തരത്തിലുള്ള സ്പീക്കറുടെ മറുപടി പാർട്ടി നിലപാടുകൾക്ക് എതിരാണെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്. പാർട്ടി രീതി അനുസരിച്ച് ഇത്തരം പ്രസ്താവനകൾ അനുചിതമാണെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്. സ്പീക്കറുടെ ഡോളർ കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടിക്കിടയിൽ ചർച്ചയാകുന്നതിനോടൊപ്പം തന്നെ യു.ഡി.എഫും ഈ വിഷയം മണ്ഡലത്തിൽ ഉയർത്തുന്നത് സിപിഎമ്മിന് കനത്ത വെല്ലുവിളിയാവുകയാണ്