മലപ്പുറം: പച്ചക്കോട്ടയായ മലപ്പുറത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് നഷ്ടമായ ഒരേയൊരു സീറ്റ് ഇത്തവണ എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനൊരുങ്ങി മുസ്ലിംലീഗ്. സംസ്ഥാന വ്യാപകമായ ഇടതുതരംഗമുണ്ടായാലും മലപ്പുറത്തെ തരംഗം ലീഗിനൊപ്പം തന്നെയാകുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്. സിപിഎമ്മും തീരെ പ്രതീക്ഷയില്ലാത്ത ജില്ലയാണ് മലപ്പുറം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ തോറ്റത് മുസ്ലിംലീഗിന്റെ ഒരേയൊരു സ്ഥാനാർത്ഥി മാത്രമാണ്.

മറ്റു മണ്ഡലങ്ങളിലെല്ലാം ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചു. പരാജയപ്പെട്ടത് ലീഗിന്റെ ഉരുക്കുകോട്ടയായി അറിയപ്പെട്ടിരുന്ന താനൂരിലാണ്. സിറ്റിങ് എംഎ‍ൽഎയായിരുന്ന ലീഗിന്റെ അബ്ദുറഹിമാൻ രണ്ടത്താണിയെ പരാജയപ്പെടുത്തി വിജയക്കൊടി പാറിച്ചത് കോൺഗ്രസിൽനിന്നും വന്ന് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായ വി.അബ്ദുറഹിമാനായിരുന്നു. ഇതിനാൽ തന്നെ ഇത്തവണ താനൂരിൽ ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് അഭിപ്രായം പാർട്ടിക്കുള്ളിൽനിന്നും ഉയർന്നിട്ടുണ്ട്.

അബ്ദുറഹിമാൻ രണ്ടത്താണി തന്നെ മത്സരിക്കണമെന്ന് ഒരു കൂട്ടർ ആവശ്യപ്പെടുമ്പോൾ യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ പരിഗണിക്കണമെന്ന് യൂത്ത്‌ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. ഫിറോസ് മത്സരിച്ചാൽ താനൂരിൽ പുഷ്പംപോലെ ലീഗ് വിജയിക്കുമെന്നാണ് ഇക്കൂട്ടർ കണക്ക്കൂട്ടുന്നത്. സ്ഥിരം ലീഗ്-സിപിഎം രാഷ്ട്രീയ സംഘർഷ മേഖലകൂടിയായ താനൂരിലെ നിയസഭാ തെരഞ്ഞെടുപ്പ് പ്രവർത്തകരും വലിയ ഗൗരവത്തോടെയാണ് കാണുന്നത്.

താനൂരിൽ മൂന്നാമങ്കത്തിന് ഇറങ്ങിയ അബ്ദുറഹ്മാൻ രണ്ടത്താണിയെ 4918 വോട്ടിനാണ് വി അബ്ദുറഹ്മാൻ കഴിഞ്ഞ തവണ തോൽപ്പിച്ചത്. ഇടതു മുന്നണിയുടെ സ്വന്തം വോട്ടുകളേക്കാൾ വി അബ്ദുറഹ്മാൻ വ്യക്തി പ്രഭാവം കൊണ്ട് നേടിയ വോട്ടുകളാണ് ഇവിടെ നിർണായകമായത്. കഴിഞ്ഞ തവണ മലപ്പുറം ജില്ലയിൽ എൽ.ഡി.എഫിന് മൊത്തം നാല് നിയമസഭാ സീറ്റുകൾ ലഭിച്ചിരുന്നെങ്കിലും മറ്റു മൂന്നു സീറ്റുകളിലേയും എതിർസ്ഥാനാർത്ഥികൾ കോൺഗ്രസുകാരായിരുന്നു. സീറ്റ് വീതംവെപ്പിൽ നിലമ്പൂർ, തവനൂർ, പൊന്നാനി, വണ്ടൂർ സീറ്റുകളാണ് കോൺഗ്രസിന് നൽകിയിരുന്നത്. ഇതിൽ വണ്ടൂരിൽ എ.പി.അനിൽകുമാർ മാത്രമാണ് കോൺഗ്രസിൽനിന്നും വിജയിച്ചത്.