തിരുവനന്തപുരം: ചില പരാജയങ്ങളാണ് നമ്മുടെ വ്യക്തിത്വത്തെ തന്നെ മാറ്റുന്നതെന്നും അത്തരത്തിൽ ഒരു പരാജയമാണ് ഇപ്പോഴത്തെ തന്നെ ഉണ്ടാക്കിയതെന്നും ചലച്ചിത്ര താരം മാളവികാ മോഹൻ. മാളവിക നായികയായെത്തിയ മാസ്റ്റർ തിയേറ്ററിൽ തകർത്തോടുമ്പോൾ വനിതാ മാഗസിന് നൽകിയ ഒരു അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.എന്നാൽ ഒരു നടിയാകണം എന്ന മോഹം മാളവികയുടെ മനസിലേക്കെത്തിക്കുന്നത് ബോളിവുഡിലെ സൂപ്പർതാരമായ സാക്ഷാൽ ആമിർ ഖാനാണ്. തലാഷ് സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് മാളവികയെ പരിചയപ്പെട്ടപ്പോഴാണ് ക്യാമറയ്ക്ക് പിന്നിലല്ല മുന്നിലാണ് നിങ്ങൾ നിൽക്കേണ്ടതെന്ന ഉപദേശം ആമിർ നൽകിയത്.

അങ്ങനെ ആദ്യമായി പട്ടം പോലെയെന്ന മലയാള ചിത്രത്തിലൂടെ നായികയായി മാളവിക തന്റെ അഭിനയ സപര്യയ്ക്ക് തുടക്കം കുറിച്ചു.ദുൽഖറിന്റെ നായികയായി ചിത്രത്തിലേക്ക് മമ്മൂട്ടിയാണ് മാളവികയെ തിരഞ്ഞെടുത്തത്. അച്ഛനെ പോലെ താൻ ആദരിക്കുന്ന ക്യാമറാമാനായ അളകപ്പൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിലെ നായികയാകുക എന്ന ഭാഗ്യംകൂടിയായിരുന്നു മാളവികയ്ക്ക് ലഭിച്ചത്.ഇതെല്ലാം മാളവികയുടെ സ്വപ്നങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഒരുപാട് പ്രതീക്ഷയോടെ അഭിനയിച്ച ആ ചിത്രം ബോക്സ്ഓഫീസിൽ വേണ്ടത്ര ചലനമുണ്ടാക്കിയില്ല. അന്ന് താൻ അനുഭവിച്ചത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നെന്നാണ് മാളവിക പറയുന്നത്.സിനിമയിൽ നായിക ആകുമ്പോൾ ആവേശത്തോടെ ഒരുപാട് പേർ ഒപ്പമുണ്ടാകും. പക്ഷേ പരാജയപ്പെടുമ്പോൾ എന്തുവേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് അറിയണം. വേറെ ഏത് ജോലിയിലും കുഴപ്പങ്ങളുണ്ടായാൽ ചുരുക്കം പേരേ അറിയൂ. അതെല്ലാം പ്രൈവറ്റ് പരാജയങ്ങളാണ്. പക്ഷേ ഒരുസിനിമ വീണുപോയാൽ അതൊരു 'പബ്ലിക്ക് പരാജയ'മാണ്. ഒരുപാട് പേർ ചർച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാകും.അന്ന് ചെറിയ പ്രായമായിരുന്നു. വിജയത്തേയും പരാജയത്തേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുവെന്ന് മാളവിക പറയുന്നു.ആ പരാജയത്തിൽ സോഷ്യൽമീഡിയയും വെറുതെ ഇരുന്നില്ലെന്നും വലിയ ആക്രമണം തന്നെ തനിക്കെതിരെ നടന്നുവെന്നും മാളവിക ഓർത്തെടുക്കുന്നു.എന്നാൽ ആ പരാജയം തന്നെ കരുത്തുള്ള ഒരാളാക്കി മാറ്റിയെന്നും അതിനുള്ള പരിശീലനമായിരുന്നു ആ സിനിമയെന്ന് ഇപ്പോൾ തോന്നുന്നെന്നും ഇപ്പോൾ വിജയത്തേയും പരാജയത്തേയും നേരിടാൻ താൻ പഠിച്ചുവെന്നും മാളവിക പറഞ്ഞു.

മലയാളത്തിലെ ട്രോളുകളെക്കുറിച്ചും താരം അഭിപ്രായം വ്യക്തമാക്കി.ക്രൂരമാണ് മലയാളത്തിലെ ചില ട്രോളുകൾ.' മറ്റു സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥിക്കൂടത്തിൽ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകൾ വന്നു. എന്റെ ശരീരത്തെക്കുറിച്ച് പറയാൻ ഇവർക്ക് എന്താണ് അവകാശം. ആ സ്ഥിതിക്ക് ഇപ്പോഴും മലയാളത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാൽ പോലും ആക്രമിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലോ', മാളവിക ചോദിക്കുന്നു.ഷാരൂഖ് ഖാന്റേയും ആമിർ ഖാന്റേയും നിരവധി സിനിമകൾക്ക് ക്യാമറ ഒരുക്കിയ പയ്യന്നൂർകാരനായ യു.കെ മോഹനന്റെ മകളായ മാളവിക അച്ഛന്റെ പാത പിന്തുടർന്ന് സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനായിരുന്നു ആഗ്രഹിച്ചത്.