ന്യൂഡൽഹി: മലയാളം സംസാരിക്കുന്നതിന് നഴ്‌സുമാർക്ക് വിലക്കേർപ്പെടുത്തി ഡൽഹിയിലെ സർക്കാർ ആശുപത്രി. തൊഴിൽ സമയത്ത് നഴ്‌സിങ് ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നത് രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചാണ് ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതർ മലയാള ഭാഷ സംസാരിക്കുന്നത് വിലക്കേർപ്പെടുത്തി സർക്കുലർ ഇറക്കിയത്.

തൊഴിൽ സമയത്ത് ജീവനക്കാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു.

അതേസമയം, ആശുപത്രിയിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. ഇവിടെനിന്നുള്ളവർ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്‌സുമാർ പറഞ്ഞു. സംഭവത്തിൽ മലയാളി നഴ്‌സുമാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.