ചെന്നൈ: പ്രളയത്തിൽ മുങ്ങിപ്പോയ ചെന്നൈ നിവാസികൾക്ക് താങ്ങേകാനായി മലയാളികളുടെ കൈത്താങ്ങ്. ചെന്നൈയിൽ മലയാളികളുടെ കനിവിന്റെ നേർക്കാഴ്ചയായി വേളാച്ചേരി മൈലൈ ബാലാജി നഗർ ഒരുങ്ങുന്നു. പ്രളയത്തെ തുടർന്ന് വീടു നഷ്ടപ്പെട്ട് തെരുവിൽ അന്തിയുറങ്ങിയവർക്ക് വെയിലും കാറ്റുമേൽക്കാതെ കേറിക്കിടക്കാൻ ഒരിടമായി. ഇവരുടെ മുന്നിൽ മലയാളികളെല്ലാം അനുകമ്പയൂറുന്ന ദൈവതുല്യരാണ്.

പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങിയ മലയാളികൾ ജാതിമതസാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ മുപ്പതോളം സംഘടനകൾ ചേർന്ന് സംയുക്ത കർമസമിതി രൂപീകരിക്കുകയായിരുന്നു. ഡിസംബറിൽ എട്ടിന് എം.ഇ.എസ് റസീനാ സ്‌കൂളിൽ കർമസമിതിക്ക് രൂപമായി. പ്രളയ ദിവസങ്ങളിലെ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സജീവത നിലനിർത്തി സേവനം തുടരാൻ ഈ കർമസമിതിയിൽ തീരുമാനമായി. അഞ്ച് കോടി രൂപയുടെ പദ്ധതിയിലേക്ക് കേരള സർക്കാർ 50 ലക്ഷം രൂപ സംഭാവന നൽകി. വേൾഡ് മലയാളി കൗൺസിലിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ പണം നൽകി. ചെന്നൈയിലെ വ്യാപാരി ഉദ്യോഗസ്ഥ മലയാളി സമൂഹവും ഉദാര മനസ്സുകൊണ്ടും ശരീരം കൊണ്ടും പദ്ധതിയുടെ ഭാഗമായി.

കൂടുതൽ ദുരിതത്തിനിരയായ ചെന്നൈയിലെ ഏതെങ്കിലുമൊരു ഗ്രാമം ദത്തെടുക്കാനുള്ള അന്വേഷണത്തിനിടെയാണ് വേളാച്ചേരി പള്ളിക്കരണിക്കടുത്ത് മൈലൈ ബാലാജി നഗറിനെ കണ്ടത്തെുന്നത്. കുടിലുകൾ മാത്രമായ കോളനിയിലെ സംസാരശേഷിയില്ലാത്ത ലക്ഷ്മിയും മകൾ ഐശ്വരയും താമസിച്ചിരുന്ന വീടാണ് ആദ്യം നന്നാക്കിയെടുത്തത്. 360 ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ ആവശ്യക്കാർ ഏറെയായതോടെ 41 വീടുകളും കോളിനിയിൽ മനോഹരമായ കമ്യൂണിറ്റി ഹാളും പണിത് നൽകി. 270 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ഓരോ വീടും. ഒരു വീടിന് 1.65 ലക്ഷം രൂപ ചെലവഴിച്ചു. കോളനിക്കാരുടെ കല്യാണവും മറ്റ് ചടങ്ങുകളും ഹാളിൽ നടത്താം. ഇതുൾപ്പെടെ 75 ലക്ഷം രൂപ ചെലവഴിച്ചു.

മറ്റൊരു 75 ലക്ഷം രൂപ ചെലവഴിച്ച് 60 വീടുകളുടെ അറ്റകുറ്റപ്പണി ഉടൻ നടത്തും. കിലോമീറ്ററുകൾ അകലെയുള്ള ചെങ്കൽപേട്ട് കുപ്പത്ത് കൺട്രത്തെ ആദിവാസി ഇരുള വിഭാഗമായ 28 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും മലയാളി കൂട്ടായ്മ തയ്യാറെടുത്തു കഴിഞ്ഞതായി ചെയർമാൻ എ.വി. അനൂപും ജനറൽ കൺവീനർ എംപി. അൻവറും പറഞ്ഞു.

'എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. കടവുളിനെ (ദൈവം) ഞങ്ങൾ കണ്ടിട്ടില്ല. ഇപ്പോഴിതാ ഈ സാറുമാർ അടുത്തു നിൽക്കുമ്പോൾ ഈശ്വരനെ ഞങ്ങൾ നേരിട്ട് കാണുന്നു' ആനന്ദാശ്രുക്കൾ ഇറ്റിവീഴുന്നതിനിടെ സംസാര വൈകല്യമുള്ള ലക്ഷ്മിയുടെ മകൾ ഐശ്വര്യ ചെന്നൈയിലെ മലയാളി കൂട്ടായ്മാ പ്രവർത്തകരെ നോക്കി പറഞ്ഞൊപ്പിച്ചു. മൈലെ ബാലാജി നഗറിലേതുൾപ്പെടെ നൂറുകണക്കിന് അനാഥ കുടുംബങ്ങൾ സ്വപ്നങ്ങൾ നെയ്‌തെടുക്കുന്നത് സംയുക്ത മലയാളി സംഘടനകളുടെ ഒത്തൊരുമയോടുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. കോളനിയിൽ നിർമ്മിച്ച 41 വീടുകൾ ഇന്ന് നടക്കുന്ന ചടങ്ങിൽ കൈമാറും.