അജ്മാൻ: തൂങ്ങി മരിച്ച മലയാളി ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം അജ്മാനിൽ തന്നെ സംസ്‌ക്കരിക്കും. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കാസർകോട് നീലേശ്വരത്ത് സ്ഥിരതാമസമാക്കിയ കണ്ണൂർ കളത്തൂർ സ്വദേശി സലീംകുമാറിന്റെ മകൻ ശ്രീലാലി(26)ന്റെ മൃതദേഹമാണ് അജ്മാനിൽ തന്നെ സംസ്‌ക്കരിക്കാൻ ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ശ്രീലാൽ താമസിക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ചത്. മരണ കാരണം വ്യക്തമല്ല.

മികച്ച ക്രിക്കറ്റ് കളിക്കാരനായ ശ്രീലാൽ കാസർകോട് ജില്ലാ അണ്ടർ 14,16,19 ടീമുകളിൽ അംഗമായിരുന്നു. യുഎഇയിലും ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 2017ൽ സന്ദർശക വീസയിലെത്തി ജോലി അന്വേഷിച്ച ശേഷം തിരിച്ചുപോയ ശ്രീലാൽ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വീണ്ടുമെത്തിയത്. യുഎഇയിലെ ക്രിക്കറ്റ് കളിക്കാരായ സുഹൃത്തുക്കൾ ചേർന്ന് ഷാർജയിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയിൽ സഹ പരിശീലകനായി ജോലി തരപ്പെടുത്തിയിരുന്നു. ഇതിനിടെ മൂന്ന് ദിവസം മുൻപ് അജ്മാനിൽ മറ്റൊരു ജോലി ലഭിച്ചു. പുതിയ ജോലി ലഭിച്ചതിന്റെ വലിയ സന്തോഷത്തിലായിരുന്നു ശ്രീലാൽ. എന്നാൽ ഇതിനിടെ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ല.

വിവാഹ മോചിതനായ ശ്രീലാലിന്റെ അമ്മ രണ്ടു വർഷം മുൻപ് മരിച്ചു. സഹോദരങ്ങൾ: ശ്യാം ലാൽ, ജിത്തു ലാൽ. മൃതദേഹം അജ്മാനിൽ തന്നെ സംസ്‌കരിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.