ടെൽഅവീവ്: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തിൽ ഇസ്രയേൽ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായാണ് വിവരം. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ജീവനക്കാരി ഇസ്രയേലിൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്

സൗമ്യ താമസിച്ചിരുന്ന വീട്ടിൽ ഫോൺ ചെയ്തു നിൽക്കവെ റോക്കറ്റ് പതിക്കുകയായിരുന്നു. ജനലിലൂടെയാണ് റോക്കറ്റ് പതിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അഞ്ചാം നിലയുടെ മുകളിൽ വീടിനുള്ളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു എന്നാണ് വിവരം. രണ്ടുവീടുകളിലായാണ് റോക്കറ്റ് പതിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. സൗമ്യക്ക് മാരമായി പരുക്കേറ്റതിനെ തുടർന്നായിരുന്നു അന്ത്യം. കെട്ടിടത്തിന്റെ താഴെയുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിനെതിരെ ശക്തമായ റോക്കറ്റ് ആക്രമണങ്ങളാണ് ഹമാസ്  നടത്തിയത്. പൗരന്മാർക്കെതിരെയുള്ള ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് അംഗങ്ങളും
കൊല്ലപ്പെട്ടിട്ടുണ്ട്. നിലവിൽ ഗസ്സ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു എന്നാണ് സൂചന.