പ്രളയം വന്നാൽ അനുഭവിക്കേണ്ടിയിരുന്ന വലിയ വെല്ലുവിളി മുഖ്യമന്ത്രി ഇടപെട്ട് പരിഹരിച്ചതിനെകുറിച്ച് ആദ്യമായി പ്രതികരിച്ച് നടി മല്ലിക സുകുമാരൻ. ഏരെ നാളായി അനുഭവിച്ച് കൊണ്ടിരുന്ന പ്രശ്‌നമാണ് മുഖ്യമന്ത്രി ഇടപെട്ട് പരിഹരിച്ചു നൽകിയത്. പ്രളയമായാൽ വീട് മുഴുവൻവെള്ളം കയറുന്ന അവസ്ഥയായിരുന്നു. രണ്ട് തവണത്തെ വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങൾ ഉണ്ടായപ്പോൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറഞ്ഞു. പിറ്റേദിവസം പ്രശ്‌നം പരിഹരിച്ചെന്നും മല്ലിക സുകുമാരൻ പറയുന്നു. കൗമുദി ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'മഴ പെയ്താൽ വെള്ളം കയറുന്ന സ്ഥലത്താണ് മല്ലിക ചേച്ചി വീട് വച്ചതെന്ന് എല്ലാവരും പറഞ്ഞു. എട്ടു വർഷം ഞാൻ അവിടെ താമസിച്ചിട്ട്, മഴയും കൊടുങ്കാറ്റും ഇടിയും വന്നിട്ട് ഞങ്ങൾക്കൊന്നും ഒരു ശല്യവുമുണ്ടായിട്ടില്ല. ഡാം എല്ലാം കൂടി നിയന്ത്രണമില്ലാതെ തുറന്നുവിട്ടപ്പോൾ വന്നതാണ് ഈ വെള്ളപ്പൊക്കം. ഒരുപാട് സാധനങ്ങൾ അന്ന് കേടായിരുന്നു. ഒന്ന് സഹിച്ചു. രണ്ടാമത്തെ പ്രാവശ്യം ആവർത്തിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് സർക്കാർ സംവിധാനങ്ങളുടെ ഏപോപനമില്ലായ്മയാണ് കാരണം എന്നായിരുന്നു. വീടിന് പിന്നിലുള്ള ഒരു കനാൽ ചിലർ കയ്യേറിയതും അടുത്തുള്ള പുരയിടങ്ങളിലേക്ക് വെള്ളം കയറുന്നതിനിടയാക്കി. മന്ത്രിയായിരുന്ന മാത്യു ടി തോമസിനോട് കാര്യം പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവിൽ മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചു.

ആദ്യമൊക്കെ കമാൻഡിങ് പവറുള്ള മുഖ്യമന്ത്രിയിരുന്നു പിണറായി വിജയനെങ്കിൽ ഇപ്പോൾ അത് കുറച്ചു കുറവാണോയെന്ന് സംശയമുണ്ട്. എങ്കിലും ഒരു അപ്പോയിന്മെന്റ് എടുത്ത് ഞാൻ ചെന്നു. പത്തുമിനുട്ടേ എടുത്തുള്ളൂ, കാര്യം അദ്ദേഹത്തോട് അവതരിപ്പിച്ചു. ഇതെപ്പോഴായിരുന്നു എന്ന് അദ്ദേഹം അറിയുന്നത് അന്നാണ്. അടുത്തതിന്റെ അടുത്ത ദിവസം ഒരു ടീം സ്ഥലത്തെത്തി. കനാൽ മുഴുവൻ ക്‌ളീൻ ആക്കി; ലക്ഷങ്ങളൊന്നും ചെലവാക്കാതെ തന്നെ. ഇപ്പോൾ പേപ്പാറ ഡാം തുറന്നല്ലോ? ഒരു കുഴപ്പവുമില്ല. മഴ പെയ്താൽ വെള്ളംകേറി മുങ്ങുന്നിടത്താണ് ഞങ്ങൾ താമസമെന്നത് വെറും പൊള്ളയായ ആരോപണമാണ്'.