തിരുവനന്തപുരം: ദുൽഖർ സൽമാൻ നായകനായ കുറുപ്പിന്റെ പ്രമോഷൻ വാഹനത്തിനെതിരെ വ്ളോഗർ മല്ലു ട്രാവലർ രംഗത്ത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലുടെയാണ് വോഗ്ലർ തന്റെ വിമർശനം വ്യക്തമാക്കിയത്.പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്റ്റിക്കർ കാറുകളിൽ ഒട്ടിച്ചതാണ് വിമർശനത്തിന് ആധാരം.

സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി ആ അവസരത്തിൽ സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച് നാട് മുഴുവൻ കറങ്ങുന്നതിൽ എംവിഡി കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും മല്ലു ട്രാവലർ ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ?? സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി, അപ്പൊ ഇതൊ ?? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച് നാട് മുഴുവൻ കറങ്ങുക. അപ്പൊ എന്താ എംവിഡി കേസ് എടുക്കാത്തെ?

നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ, എന്നാൽ ടാക്‌സി വാഹനങ്ങളിൽ അനുവാദം ഉണ്ട്. 100 % ഇത് നിയമ വിരുദ്ധം ആണ്. (ഇനി ഇത് നിയമപരമായി ചെയ്യാം എന്നാണെങ്കിൽ, അപ്പൊ ഇത് കണ്ട് ആൾക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്‌സിഡന്റ് ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈൻ അടിക്കുന്നത് , അതോ ഫീസ് അടച്ച സ്റ്റിക്കറിങ് ശ്രദ്ധ തിരിക്കില്ല എന്നാണൊ , സിനിമ അടിപൊളി, ഡിക്യു നമ്മുടെ മുത്തും ആണു. പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ. എംവിഡി കേരളം

കുറുപ്പിന്റെ പ്രമോഷൻ വർക്കുകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിൽ അങ്ങോളമിങ്ങോളം കുറുപ്പ് അന്നൗൺസ്മെന്റിനൊപ്പം 'വാണ്ടഡ്' പോസ്റ്ററുകളും വിതരണം ചെയ്ത് സാധാരണക്കാരിലേക്ക് ചിത്രം എത്തിക്കുവാൻ റോഡ് ഷോയും മറ്റും നടത്തിയിരുന്നു.

നേരത്തെ നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് യു ട്യൂബ് വ്‌ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ വാഹനരജിസ്‌ട്രേഷൻ മരവിപ്പിച്ചിരുന്നു. സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.