കൊൽക്കത്ത: ഉപതെരഞ്ഞെടുപ്പ് നടന്ന ഭവാനിപുരിൽ മമത വിജയത്തിലേക്ക്. മമതയുടെ ഭൂരിപക്ഷം 28,000 കടന്നു. ഏഴ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി.

ബിജെപിയുടെ യുവനേതാവ് പ്രിയങ്ക ട്രിബ്രവാളാണ് എതിർ സ്ഥാനാർത്ഥി. ഇതുവരെ അയ്യായിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സിപിഎം സ്ഥാനാർത്ഥിക്ക് ലഭിച്ചതാകട്ടെ 398 വോട്ട് മാത്രം.57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. വോട്ടെണ്ണലിനു ശേഷം സംഘർഷമുണ്ടാകുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തു നൽകി. ഉപതരഞ്ഞെടുപ്പ് നടന്ന മറ്റ് രണ്ടിടത്തും തൃണമൂൽ ലീഡ് ചെയ്യുകയായാണ.

ഭവാനിപുരിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സോബൻദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി സീറ്റ് രാജിവയ്ക്കുകയായിരുന്നു അദ്ദേഹം.

2011ൽ സിപിഎമ്മിന്റെ ദീർഘകാല ഭരണത്തെ കടപുഴക്കിയ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മമത ഭവാനിപുരിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ലഭിച്ചത് 77.46 ശതമാനം വോട്ടാണ്. 2016ലെ തെരഞ്ഞെടുപ്പിൽ 47.67 ശതമാനം വോട്ടോടെ മമത മണ്ഡലം നിലനിർത്തി. ഇത്തവണ സോബൻദേബ് 57.1 ശതമാനം വോട്ടു നേടി. ബിജെപിയുടെ രുദ്രാനി ഘോഷ് നേടിയത് 35.16 ശതമാനം വോട്ടാണ്.