തിരുവനന്തപുരം: ബ്രണ്ണൻ കോളേജിൽ പിണറായി വിജയനെ ചവിട്ടി വീഴ്‌ത്തിയെന്ന കെ സുധാകരന്റെ അവകാശവാദത്തെ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ തള്ളിക്കളഞ്ഞു. തന്റെ അറിവിൽ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് മമ്പറം ദിവാകരൻ പറഞ്ഞു.

മമ്പറം ദിവാകരൻ പറഞ്ഞത്: 'ഞാൻ അങ്ങനെയൊരു സംഭവം കേട്ടിട്ടില്ല. ഞാനും സുധാകരനും ഒന്നിച്ച് പഠിച്ചതാണ്. പിണറായി വിജയൻ ഞങ്ങളുടെ സീനിയറാണ്. 1989ൽ ഞാൻ കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗമാണ്. ഞാൻ ഇന്ദിരാപക്ഷത്തും സുധാകരൻ സിൻഡിക്കേറ്റ് പക്ഷത്തുമായിരുന്നു. എന്റെയും എകെ ബാലന്റെയും കാലത്ത് നിരവധി സംഘർഷങ്ങളുണ്ടായിട്ടുണ്ട്. അന്ന് സുധാകരൻ അവിടെയുണ്ടായിരുന്നു. അന്ന് സുധാകരൻ ഞങ്ങളോടൊപ്പമുണ്ടായിരുന്നില്ല.''

ചവിട്ടി വീഴ്‌ത്തിയെന്ന സുധാകരന്റെ പരാമർശത്തിന് ഇന്നത്തെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയും മറുപടി നൽകിയത്. കെ.സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്: 'ആർക്കും സ്വപ്നം കാണാൻ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. പിണറായി വിജയനെ ചവിട്ടി വീഴ്‌ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടാകും. അന്ന് ഇന്നത്തെ സുധാകരനല്ല. കിട്ടിയാൽ തല്ലാമെന്നും ചവിട്ടി വീഴ്‌ത്താമെന്നും മനസിൽ കണ്ടിട്ടാകും. തീർത്തും വസ്തുതവിരുദ്ധമായ കാര്യങ്ങൾ പറയുമ്പോൾ എങ്ങനെ സത്യം പറയാതിരിക്കും.''

'കെ.എസ്.എഫ്-കെ.എസ്.യു സംഘർഷത്തിനിടെ കോളേജിലെത്തിയ ഞാൻ അവിടെ സംഘർഷം ഒഴിവാക്കുകയാണ് ചെയ്തത്. ഞാൻ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായിരുന്നില്ല. പരീക്ഷ വിദ്യാർത്ഥി മാത്രമാണ് ഞാൻ. പരീക്ഷ ബഹിഷ്‌കരണത്തിന്റെ ഭാഗമായി കെഎസ്.എഫിന്റെ സമരം നടക്കുകയാണ്. സമരത്തെ തടയാൻ കെഎസ്.യുകാർ തടയാൻ എത്തി. സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങി. അന്ന് സുധാകരനെ എനിക്ക് അറിയില്ല. സംഘർഷത്തിൽ ഉൾപ്പെടാതിരിക്കാൻ നോക്കി. പക്ഷെ സംഗതി കൈ വിട്ടു പോയി.

ഈ ചെറുപ്പക്കാരന്റെ നേരെ ഞാൻ പ്രത്യേക രീതിയിലൊരു ആക്ഷൻ ഞാൻ എടുത്തു. ശരീരം തൊട്ടില്ല. ഒന്നും ചെയ്തില്ല. ആക്ഷന് പിന്നാലെ ചില വാക്കുകളും പുറത്തുവന്നു. പിടിച്ചുകൊണ്ട് പോടാ, ആരാ ഇവൻ എന്നാണ് ഞാൻ പറഞ്ഞത്. ഇതാണ് സംഭവിച്ചത്. സുധാകരൻ ഒന്ന് മനസിലാക്കിക്കോ. വിദ്യാർത്ഥി അല്ലാത്തതുകൊണ്ട് മാത്രമാണ് ആ സംഘർഷം അവിടെ നിന്നത്. ഏതോ കത്തിയും കൊണ്ട് നടക്കുന്ന ഫ്രാൻസിസിന്റെ കാര്യവും പറഞ്ഞു. അങ്ങനെയൊരാൾ അവിടെ ഇല്ല. സ്റ്റേജിൽ വച്ച് തല്ലിയെന്നതും അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നെ ആക്രമിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. അതിന് ആരും എത്തിയിട്ടില്ല. പൊലീസുകാർ ചെയ്തത് മാത്രം ഈ ശരീരത്തിലുള്ളത്. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നത്. എന്ത് കാര്യത്തിന്.''