മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ പറ്റാത്തതിന് വാശിപിടിച്ച് കരഞ്ഞ നാലു വയസുകാരി പീലിയെന്ന ദുവയെ കേരളം മറന്നുകാണില്ല. പീലിക്ക് ഇന്ന് പിറന്നാളാണ്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിനങ്ങളിൽ ഒന്ന് കൂടിയാണ് പീലിമോൾക്ക് ഇത്. സർപ്രൈസ് കേക്കും സമ്മാനങ്ങളും എത്തിച്ച് ഞെട്ടിച്ചത് സാക്ഷാൽ മമ്മൂട്ടി തന്നെ. വാശിപിടിച്ച് കരയുന്ന പീലി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ആ കുട്ടി ഏതെന്ന ചോദ്യവുമായി മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.

പുത്തനുടുപ്പും കേക്കും സമ്മാനങ്ങളുമായി കൊച്ചിയിൽ നിന്ന് രണ്ട് പേരെത്തിയപ്പോൾ‌ പീലിമോളെ പോലെ തന്നെ വീടു മുഴുവൻ അമ്പരന്നു. ‘ഹാപ്പി ബർത്ത്ഡേയ് പീലിമോൾ, വിത്ത്‌ ലവ് മമ്മൂട്ടി' എന്നാണ് കേക്കിൽ എഴുതിയിരുന്ന വാചകങ്ങൾ. വീട്ടുകാർ തയ്യാറാക്കി വച്ച കേക്ക് പിതാവ് ഹമീദ് തന്നെ മാറ്റി വച്ച്, മമ്മ‌ൂക്ക സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു ആഘോഷം. പക്ഷേ അതുകൊണ്ടും തീർന്നില്ല. കേക്കു മുറിച്ചതിനു ശേഷം കാത്തിരുന്നത് അടുത്ത സർ‌പ്രൈസ്. മെഗാ സ്റ്റാർ വിഡിയോ കോളിൽ. മമ്മൂക്കയെ കണ്ടപ്പോൾ പീലി നാണം കുണുങ്ങിയായി.

കൊച്ചിയിലെ യുവ ഫാഷൻ ഡിസൈനറായ ബെൻ ജോൺസൺ പ്രത്യേകം നെയ്തെടുത്ത ഉടുപ്പാണ് പീലിക്കായി മമ്മൂട്ടി കൊടുത്തുവിട്ടത്. അങ്കമാലി ചമ്പന്നൂർ സ്വദേശികളായ ജോസ് പോളും ബിജു പൗലോസും ആണ് മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തൽമണ്ണയിൽ എത്തിയത്. സെപ്റ്റംബർ 7 ന് ആയിരുന്നു മമ്മൂട്ടിയുടെ ജന്മ ദിനം. മാതാപിതാക്കൾ ജോലി കഴിഞ്ഞു വരുമ്പോൾ അവർ മമ്മൂട്ടിയുടെ ജന്മദിന ആഘോഷത്തിന് പോയതാണ് എന്ന് കരുതി പീലി വഴക്കുണ്ടാക്കിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

മലപ്പുറം പെരിന്തൽമണയിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റായ തിരൂർക്കാട് സ്വദേശി ഹമീദലി പുന്നക്കാടന്റേയും സജിലയുടെയും മകളാണ് പീലി. മമ്മൂട്ടിയുടെ ജന്മദിനമെന്ന് വീട്ടിൽ പറഞ്ഞപ്പോഴാണ് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കുഞ്ഞു പീലി പൊട്ടിക്കരഞ്ഞത്. അച്ഛൻ ഫാൻസ് അസോസിയേഷൻ പ്രസിഡന്റായതിനാൽ തന്നെ മമ്മൂട്ടിയുടെ വിശേഷങ്ങളും സിനിമകളും വീട്ടിൽ എപ്പോഴും ചർച്ചയും ആഘോഷവും ആണ്. അങ്ങനെ പീലിമോൾക്ക്‌ മമ്മൂക്ക പ്രിയപ്പെട്ട ആളാണ്. പീലി വാശി പിടിച്ച് കരയുന്ന വീഡിയോ മമ്മൂട്ടി തന്നെ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു.