തിരുവനന്തപുരം: നെടുമുടി വേണുവിന് ആദരാഞ്ജലി അർപ്പിക്കാൻ മമ്മൂട്ടി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി. വ്യക്തിപരമായും തനിക്ക് ഏറെ നഷ്ടമുണ്ടാക്കുന്നതാണ് ഈ വേർപാടെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

'നെടുമുടി വേണു എന്നു പറയുന്ന, എന്റെ സുഹൃത്തിന്റെ ഈ വിയോഗം മലയാള കലാ സാംസ്‌കാരിക രംഗത്തിന് വലിയൊരു ആഘാതമാണ്. വ്യക്തിപരമായി എന്റെ നഷ്ടം നഷ്ടമായിത്തന്നെ അവശേഷിക്കുന്നു. ഞങ്ങൾ തമ്മിൽ ഒരു നാൽപത് വർഷത്തെ പരിചയമുണ്ട്. അതൊരു പരിചയമല്ല, ഒരു സൗഹൃദമാണ്. സൗഹൃദത്തിനപ്പുറത്തേക്കുള്ള എന്തോ ഒരു ബന്ധം തന്നെയാണ് വ്യക്തിപരമായി എനിക്കുള്ളത്. അത്രത്തോളം അടുപ്പമുണ്ടായിരുന്നു എനിക്ക്. 15 ദിവസം മുൻപ് എന്നോടൊപ്പം അഭിനയിച്ചു. നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിന്റെ ഓർമ്മകൾ നിലനിൽക്കും', ഇടയ്ക്ക് ഇടറിയ വാക്കുകളോടെ മമ്മൂട്ടി പറഞ്ഞുനിർത്തി.

മമ്മൂട്ടി നായകനാവുന്ന 'പുഴു'വാണ് നെടുമുടി അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ചിത്രത്തിലെ നെടുമുടിയുടെ കഥാപാത്രത്തിന്റെ സ്റ്റിൽ അണിയറക്കാർ പുറത്തുവിട്ടിരുന്നു. ഉദരംസംബന്ധമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നെടുമുടി വേണുവിന്റെ മരണം.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം സംസ്‌കരിക്കും. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അനുശോചനം നേർന്നു.