തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനു ശേഷമുള്ള ആദ്യ വിദേശയാത്രയുമായി മമ്മൂട്ടി. ദുബൈയിലേക്കാണ് മമ്മൂട്ടിയുടെ യാത്ര. പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയാണ് മമ്മൂട്ടിയുടെ വിമാനയാത്രയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസയ്ക്ക് മമ്മൂട്ടിയും മോഹൻലാലും അർഹരായിരുന്നു.

ഗോൾഡൻ വിസ സ്വീകരിക്കാനും ഒപ്പം ഒരു വിവാഹച്ചടങ്ങിൽ സംബന്ധിക്കാനുമായാണ് മമ്മൂട്ടിയുടെ ദുബൈ യാത്ര.വിവിധ മേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. മലയാള സിനിമയിൽ നിന്നുള്ള വ്യക്തികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.

മമ്മൂട്ടി സിനിമയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയത് ഈയിടെ ആയിരുന്നു. അദ്ദേഹം ആദ്യമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങൾ പാളിച്ചകൾ' റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവർത്തകരുമാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേർന്നതും തങ്ങളുടെ മമ്മൂട്ടി അനുഭവങ്ങൾ പങ്കുവച്ചതും. അതേസമയം സിനിമയിൽ അൻപതാണ്ട് പിന്നിടുന്ന വേളയിലും പുതിയ സിനിമകളുടെ ചർച്ചകളിലും ആലോചനകളിലുമാണ് മമ്മൂട്ടി.