മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കൊടുവള്ളി സ്വദേശികളെ ബംഗ്ലൂരുവിൽ ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ.കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷിർ (ചിന്നൻ ബഷീർ 47) നെയാണ് ബാംഗ്ലൂരുവിൽ നിന്നും പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്.ബംഗ്ലുവുരു കേന്ദ്രീകരിച്ച് കൊടുവള്ളിയിലേക്ക് കുഴൽ പണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബഷീർ.

ബാംഗ്ലൂരുവിലെ സേട്ടുമാരിൽ നിന്നും പണം വാങ്ങി കൊടുവള്ളിയിൽ സുരക്ഷിതമായി എത്തിക്കാൻ ഒരു സംഘം തന്നെ ബഷീറിന് കീഴിലുണ്ടെന്ന് പൊലിസ് പറഞ്ഞു.ഒരു ലക്ഷം രൂപക്ക് 100 രൂപയാണ് ഇയാളുടെ കമ്മീഷൻ.കോടിക്കണക്കിന് രൂപയാണ് ഒരു വാഹനത്തിൽ തന്നെ ഇവർ കടത്തുന്നത്.പൊലിസ് പിടികൂടുന്ന ആളുകളെ ജാമ്യത്തിൽ ഇറക്കാനും ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്.

ഇയാളുടെ ഫോൺ പരിശോധിച്ചതിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തു കൊടുക്കാൻ ജയിൽ ഉദ്യോഗസ്ഥരെ ഇയാൾ സ്വാധീനിച്ചതിന്റെ വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.കൊടുവള്ളി സ്റ്റേഷനിൽ കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കേസുണ്ട്. കൂടുതൽ അന്വോഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം ഇതോടെ 46 ആയി.