കാട്ടാക്കട: തളർന്നുവീണ് മണിക്കൂറുകൾ കടവരാന്തയിൽ കിടന്ന മരപ്പണിക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറ്റിച്ചൽ മാറാൻകുഴി മേക്കതിൽ കിഴക്കുംകര വീട്ടിൽ കെ. വിജയനശാരിയാണ് മരിച്ചത്. 56 വയസ്സായിരുന്നു.

ബസിൽ നിന്നിറങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.ചുമട്ടു തൊഴിലാളികളും നാട്ടുകാരും എത്തി ഇയാളെ സമീപത്തെ കടവരാന്തയിൽ കിടത്തുകയും ജോലിചെയ്യുന്ന സ്ഥാപന ഉടമയെ വരുത്തുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറാകാതെ ഉടമ കൈയൊഴിഞ്ഞതായും പരാതിയുണ്ട്.നാട്ടുകാർ കാട്ടാക്കട പൊലീസിന്റെ സഹായം തേടിയെങ്കിലും ജീപ്പില്ലെന്നും, പഞ്ചായത്തിൽ അറിയിക്കാനും മറുപടി നൽകി പൊലീസും കൈയൊഴിഞ്ഞു. ഒടുവിൽ മണിക്കൂറുകൾ വൈകി മൂന്നോടെ ചുമട്ടുതൊഴിലാളികൾ പിരിവെടുത്ത് കാട്ടാക്കടയിൽനിന്ന് ആംബുലൻസ് വരുത്തി വിജയനാശാരിയെ ആര്യനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെ മരിച്ചു.

പൂവച്ചൽ മുളമൂട്ടിലെ ഫർണിചർ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു വിജയനാശാരി. സുഖമില്ലാത്തതിനാൽ ഒരു മാസത്തോളമായി ജോലിക്കെത്തിയിരുന്നില്ല. പണി ആയുധങ്ങളെടുക്കാനാണ് കടയിലേക്ക് എത്തിയതെന്ന് പറയുന്നു.