ന്യൂഡൽഹി: ശ്രീനഗർ നഗരത്തിൽ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതായും മറ്റൊരാൾക്കു പരുക്കേറ്റതായും ജമ്മു കശ്മീർ പൊലീസ്. കര നഗറിൽ മാജിദ് അഹമ്മദ് ഗോജ്‌രി എന്നയാൾക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. നഗരത്തിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിവിധ പ്രദേശങ്ങളിൽ പരിശോധനയും കർശനമാക്കി. ഈ സംഭവത്തിന് മണിക്കൂറുകൾക്കു ശേഷമാണു തൊട്ടടുത്ത ബത്മാലൂവിൽ മറ്റൊരാൾക്കുകൂടി വെടിയേറ്റത്. മുഹമ്മദ് ഷാഫി ധർ എന്നയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.