പാലക്കാട്: നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോൻ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

പുത്തൻകുരിശിൽനിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദർശിക്കാനെത്തിയത്.നെല്ലിയാമ്പതിയിൽ നിന്നും മടങ്ങിവരുന്ന സംഘത്തിലെ ഒരാൾ വെള്ളച്ചാട്ടം കണ്ട് വാഹനത്തിൽ നിന്ന് ഇറങ്ങുകയായിരുന്നു. അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ഇയാൾ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. അതിനിടെ പിടിവിട്ട് താഴോട്ട് വീഴുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഇതിന്റെ വീഡിയോ ചിത്രികരിക്കുകയും ചെയ്തിരുന്നു.

വെള്ളച്ചാട്ടം കണ്ട് വണ്ടി നിർത്തുകയായിരുന്നു. ജയ് മോൻ വണ്ടിയിൽനിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു.



വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെയാണ് ജയ് മോൻ വെള്ളച്ചാട്ടത്തിന് സമീപമെത്തിയത് കണ്ടതെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. ഇയാൾ കാൽവഴുക്കി വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. നെന്മാറയിൽനിന്നും നെല്ലിയാമ്പതിയിൽനിന്നും പൊലീസ് സംഘങ്ങളും ആലത്തൂരിൽനിന്ന് ഫയർഫോഴ്സും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.