ഇടുക്കി: മാങ്കുളത്ത് വഴിയരികിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൂന്നാറിനടുത്ത് മാങ്കുളം കുവൈറ്റ് സിറ്റി ശേവൽകുടിയിലാണ് മധ്യവയസ്‌ക്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി പൊലീസ് കസ്റ്റഡിലായെന്നാണ് സൂചന. ശേവൽകുടി വരിക്കയിൽ റോയിയാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു റോയിയെ ശേവൽകുടി ഭാഗത്തേക്ക് പോകുന്ന വഴിയോരത്ത് പരിക്കേറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

തുടർന്ന് അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റോയിയെ ആക്രമിച്ചെന്ന് കരുതുന്ന ശേവൽകുടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. റോയിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ട നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയും മരണപ്പെട്ട റോയിയും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ബൈക്കിന്റെ യന്ത്രഭാഗം ഉപയോഗിച്ചുള്ള ആക്രമണമാണ് പ്രതി നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വീട്ടിലേക്കുള്ള അരിയും സാധനങ്ങളും വാങ്ങി മടങ്ങുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്. കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ തെളിവെടുപ്പിനായി കൃത്യം നടത്തിയ സ്ഥലത്തെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്നാർ സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.