ലഖ്നൗ: പുലിയുടെ ആക്രമണത്തിൽനിന്ന് അതിസാഹസികമായി എഴുവയസുകാരനായ മകനെ രക്ഷപ്പെടുത്തി പിതാവ്. വസ്ത്രത്തിൽ കടിച്ച് വനത്തിലേക്ക് വലിച്ച് വനത്തിലേക്ക് കൊണ്ടുപോവാൻ പുലി ശ്രമിക്കുന്നതിനിടെയാണ് മകനെ രക്ഷിച്ചെടുത്തത്. ഉത്തർപ്രദേശിലെ ലാഖിംപുർ ഖേരിയിലാണ് സംഭവം.

ദുദ്വ ടൈഗർ റിസർവ് കേന്ദ്രത്തിന് സമീപത്തുള്ള ആ ഗ്രാമത്തിൽ വച്ചാണ് സന്ദീപ് എന്ന ഏഴുവയസ്സുകാരനെ പുലി ആക്രമിച്ചത്. വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സന്ദീപിനെ അപ്രതീക്ഷിതമായി പുലി ആക്രമിക്കുകയായിരുന്നു.

സന്ദീപിന്റെ വസ്ത്രത്തിൽ കടിച്ച് വനത്തിലേക്ക് വലിച്ച് കൊണ്ടുപോവാൻ ശ്രമിക്കുന്നതിനിടെയാണ് പിതാവ് ഈ കാഴ്ച കണ്ടത്. ഉടൻ അദ്ദേഹം പുലിയുടെ നേരെ ചാടി അതിന്റെ കാലിൽ പിടിച്ച് ബഹളം വെച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് പുലിയെ ഓടിച്ച് മകനെ രക്ഷപ്പെടുത്തുകയായിരുന്നു.

പുലിയുടെ ആക്രമണത്തിൽ സന്ദീപിന് നിസാര പരിക്കുകളേറ്റിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും ആക്രമണമേറ്റതിന്റെ ഞെട്ടലിലാണ് കുട്ടിയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് 12 വയസുള്ള ആൺകുട്ടിയെ ഇതേ പ്രദേശത്ത് പുലി കടിച്ചുകൊന്നിരുന്നുവെന്നാണ് വിവരം.

ടൈഗർ റിസർവ് കേന്ദ്രത്തിന് സമീപത്തായതുകൊണ്ടാണ് പുലി ഇറങ്ങുന്നത്. കനത്ത മഴയിൽ വനത്തിൽ പലയിടത്തും വെള്ളം കയറിയതും പുലി നാട്ടിലേക്കിറങ്ങുന്നതിന് കാരണമായി. ഗ്രാമപ്രദേശത്ത് ഇറങ്ങിയ പുലിയെ പിടിച്ച് കാട്ടിലേക്ക് അയക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനിൽ പട്ടേൽ പറഞ്ഞു.