മാഞ്ചെസ്റ്റർ: വനാന്തരങ്ങളിൽ കയറി തങ്ങളുടെ വർഗ്ഗക്കാരുടെ സ്വൈര്യജീവിതം മുടക്കുന്ന മനുഷ്യരുടെ സ്വൈര്യവിഹാരം തടസ്സപ്പെടുത്തുവാൻ എത്തിയത് ഒരുപറ്റം വളർത്തുപന്നികൾ. ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ എം 62 മോട്ടോർവേയിൽ ഇറങ്ങി ഗതാഗതം സ്തംഭിച്ചത് തൊട്ടടുത്ത ഒരു കർഷകന്റെ ഫാമിൽ നിന്നും രക്ഷപ്പെട്ടെത്തിയ 19 പന്നികളായിരുന്നു. പിന്നീട് പൊലീസും ഹൈവേ അഥോറിറ്റി ജീവനക്കാരും എത്തി പന്നിക്കൂട്ടത്തിന്റെ ധർണ്ണ പിരിച്ചുവിടുന്നത് വരെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഹൈവേയിൽ കാത്തുകിടന്നത്.

മണിക്കൂറുകളോളം നീണ്ട പന്നികളുടെ വഴിതടയൽ സമരത്തെ തുടർന്ന് ഈ വഴിയുള്ള ഗതാഗതം താത്ക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്ന അറിയിപ്പ് നാഷണൽ ഹൈവേസിന് നൽകേണ്ടതായി വന്നു. ട്വീറ്ററിലൂടെയാണ് അഥോറിറ്റി ഈ മുന്നറിയിപ്പ് നൽകിയത്. പിന്നീട് തങ്ങളുടെ ജീവനക്കാർ പരിശ്രമത്തിലായിരുന്നു എന്നും അവർ പന്നികളെ തൊട്ടടുത്ത ഒരു പാടത്തിലേക്ക് മാറ്റിയെന്നും ഹൈവേ അഥോറിറ്റി അറിയിച്ചു. വഴിമുടക്കി സമരം ചെയ്യുന്ന പന്നിക്കൂട്ടത്തിന്റെ ചിത്രം സഹിതമായിരുന്നു ഈ അറിയിപ്പുകൾ ഉണ്ടായത്.