കാസർകോട്: മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 89 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തോറ്റത്. ഇക്കുറി വിജയിക്കാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും കെ സുരേന്ദ്രൻ ചെയ്തിരുന്നു. ഇത് ഫലപ്രാപ്തിയിൽ എത്തുമോ എന്ന കാര്യമാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. വോട്ടെടുപ്പു കഴിഞ്ഞതോടെ കെ സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ മറുവശത്ത് കോൺഗ്രസ് നേതാക്കൾ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഇക്കാര്യം മുല്ലപ്പള്ളി തുറന്നു പറഞ്ഞതോടെ മണ്ഡലത്തിൽ അട്ടിമറി ഉണ്ടാകുമോ എന്നതാണ് ആശങ്ക.

കെപിസിസി അധ്യക്ഷന്റെ തുറന്നു പറച്ചിൽ യുഡിഎഫ് കേന്ദ്രങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നതാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിംലീഗിലെ അഷറഫാണ് ഇവിടെ സ്ഥാനാർത്ഥി. ലീഗ് സ്ഥാനാർത്ഥിയോട് മണ്ഡലത്തിൽ ഉള്ളിൽ നിന്നും തന്നെ എതിർപ്പുകൾ നേരത്തെ ഉയർന്നിരുന്നു. ഇടതു സ്ഥാനാർത്ഥിയായി വി വി രമേശും മത്സരിക്കുന്നുണ്ട്.

ഇവിടെ മുല്ലപ്പള്ളി ആശങ്ക രേഖപ്പെടുത്തുമ്പോൾ എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ആത്മവിശ്വാസത്തിലാണ്. മുല്ലപ്പള്ളി പറഞ്ഞ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു. അതേസമയം മഞ്ചേശ്വരത്ത് നല്ല മാർജിനിൽ ജയിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. സ്ത്രീ വോട്ടർമാർ വലിയ തോതിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ചതിയിലൂടെ 89 വോട്ടിന് ഞങ്ങളെ തോൽപ്പിച്ചതിനെതിരെ ജനങ്ങളിലുള്ള പ്രതിഷേധം പലയിടത്തും പ്രകടമായി.

മഞ്ചേശ്വരത്തുണ്ടായ റെക്കോർഡ് പോളിങ് ബിജെപിക്ക് അനുകൂലമായി വരും. ബൂത്തുകളിലേക്ക് എത്തിയ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലെ വർധന ശുഭസൂചനയാണെന്നും സുരേന്ദ്രൻ പറഞ്ഞു. നേമം അടക്കം തിരുവനന്തപുരത്തെ ഏഴോളം സീറ്റുകളിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ: മഞ്ചേശ്വരത്ത് നല്ല മാർജിനിൽ ജയിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. സ്ത്രീ വോട്ടർമാർ വലിയ തോതിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ചതിയിലൂടെ 89 വോട്ടിന് ഞങ്ങളെ തോൽപ്പിച്ചതിനെതിരെ ജനങ്ങളിലുള്ള പ്രതിഷേധം പലയിടത്തും പ്രകടമായി. പിന്നെ മോദി സർക്കാരിനുള്ള പിന്തുണയും സമീപസ്ഥലമായമംഗലാപരുത്ത് ഇക്കാലയളവിലുണ്ടായ വികസനവും വോട്ടർമാരെ സ്വാധീനിക്കും.

മുസ്ലിം ലീഗ് മേഖലകളേക്കാൾ കൂടുതൽ പോളിങ് നടന്നത് ബിജെപി കേന്ദ്രങ്ങളിലാണ്. ചിലയിടത്ത് ക്രോസ്സ് വോട്ടിങ് നടന്നെങ്കിലും അതിനെ മറികടക്കാനാവും എന്നാണ് ഗ്രൌണ്ട് റിപ്പോർട്ട്. നേമം നല്ല ഭൂരിപക്ഷത്തിൽ ബിജെപിക്ക് ജയിക്കും ഇതോടൊപ്പം തിരുവനന്തപുരത്തെ മറ്റു മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം ജയിച്ച് ബിജെപി കുതിക്കും. തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, കാട്ടാക്കട മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കുന്ന സ്ഥിതിയാണുള്ളത്.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഒരു മുന്നണിക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കില്ല. കേരളത്തിന്റെ ഗതി നിർണയിക്കുന്ന ശക്തിയായി എൻഡിഎ മാറും. ഒരു തൂക്കുമന്ത്രിസഭയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. 30 -35 മണ്ഡലങ്ങളിൽ തീപ്പാറുന്ന പോരാട്ടമാണ് എൻഡിഎ നടത്തിയത്. ശക്തമായ മൂന്നാം മുന്നണിയായി എൻഡിഎ മാറും.

ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയയത്. 76.81 ആണ് ഒടുവിലത്തെ കണക്കനുസരിച്ച് വോട്ടിങ് ശതമാനം. ഉയർന്ന വോട്ടിങ് ശതമാനം പ്രവചനങ്ങളും കണക്ക് കൂട്ടലുകളുമെല്ലാം തെറ്റിക്കുന്നതാണെന്നാണ് മൂന്ന് മുന്നണികളുടേയും വിലയിരുത്തൽ. ഇതിന് മുമ്പ് മഞ്ചേശ്വരത്ത് ഏറ്റവും ഉയർന്ന പോളിങ് ഉണ്ടായത് 2016 ലാണ്. 76.31 % വോട്ടിങ് ശതമാനമുണ്ടായപ്പോൾ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തോറ്റത് 89 വോട്ടുകൾക്ക് മാത്രമായിരുന്നു.

അതേ കെ സുരേന്ദ്രൻ വീണ്ടും മത്സരിക്കാനെത്തിയപ്പോൾ സമാന നിലയിലേക്കുയർന്ന് വോട്ടിങ് ശതമാനം. ഇന്നലെ നേരത്തെ ക്യൂവിലുണ്ടായിരുന്ന 8 പേരെ 6 മണിക്ക് ശേഷം പ്രിസൈഡിഗ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമായി കന്യാലയിലെ ബൂത്തിൽ കെ.സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.