തിരുവനന്തപുരം: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം-2020 മാർച്ച് 26ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ചൈന ഉൾപ്പെടെയുള്ളിടത്ത് ആഗോള റിലീസ്. ഇതിന് ഒരാഴ്ച മുമ്പ് വില്ലനായി കൊറോണയെത്തി. ഇതോടെ ലോക്ഡൗൺ വന്നു. റീലീസ് നീട്ടി. കോവിഡിന്റെ ആദ്യ തരംഗം ശമിച്ചതോടെ വീണ്ടും മരയ്ക്കാർ തിയേറ്റർ റിലീസിന് തീരുമാനിച്ചു. അപ്പോഴേക്കും വീണ്ടും രണ്ടാം തരംഗം എത്തി. വീണ്ടും മരയ്ക്കാർ മാറ്റി. അതുകൊണ്ട് കൂടിയാണ് മരയ്ക്കാറെ ഒടിടിയിൽ മൂന്നാം ഊഴത്തിൽ റിലീസ് ചെയ്യാൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തീരുമാനിച്ചത്. അപ്പോഴും തിയേറ്ററുകാർ പിണങ്ങി. ഫാൻസുകാർ പ്രശ്‌നമുണ്ടാക്കി. അങ്ങനെ പ്രിയദർശന്റെ കൂടി ആഗ്രഹം മാനിച്ച് ഡിസംബർ രണ്ടിന് റിലീസ് തീരുമാനിച്ചു. അപ്പോഴിതാ വീണ്ടും കോവിഡ് ഭീതി. കോവിഡിന്റെ ആഫ്രിക്കൻ വകഭേദം.

ലോകം അതിഭയാനക സ്ഥിതിയെയാണ് നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി കഴിഞ്ഞു. വാക്‌സിനുകളെ മറികടക്കാൻ പുതിയ വകഭേദത്തിന് കരുത്തുണ്ട്. അതുകൊണ്ട് മരണത്തിലേക്ക് മനുഷ്യനെ തള്ളിവിടുന്ന മാരക വൈറസാണ് ആഫ്രിക്കയിൽ തിരിച്ചറിയുന്നത്. വീണ്ടും വ്യോമ പാതകൾ അടച്ച് അമേരിക്കയും യൂറോപ്യൻ യൂണിയനും കരുതലെടുക്കുന്നു. ഇന്ത്യയും ജാഗ്രതയിൽ. പ്രധാനമന്ത്രി ആരോഗ്യ വിദഗ്ധരുടെ യോഗം ചേരുന്നുണ്ട്. പുതിയ ഒമിക്രോൺ ഭീതിയെ മറികടക്കാൻ ആൾക്കൂട്ട നിയന്ത്രണങ്ങൾ വീണ്ടും അനിവാര്യതയാണ്. അങ്ങനെ വന്നാൽ പൊതുജനങ്ങൾ തടിച്ചു കൂടുന്ന കേന്ദ്രങ്ങളെല്ലാം അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദ്ദേശിക്കാൻ ഇടയുണ്ട്.

ഒമിക്രോൺ വൈറസ് ഇന്ത്യയിൽ എത്തിയെന്ന് വന്നാലും ഈ മുൻകുരതലുകൾ എടുക്കുക. കേന്ദ്രം സ്ഥിതി ഗതികൾ നിരീക്ഷിക്കുകയാണ്. ഇതിനിടെയാണ് വീണ്ടു മരയ്ക്കാറിന്റെ റിലീസ്. മരയ്ക്കാർ തിയേറ്ററിൽ കൊടുത്തില്ലായിരുന്നുവെങ്കിൽ ഒടിടിയിൽ നിന്ന് വൻതുക കിട്ടുമായിരുന്നു. ഇതിനൊപ്പം ടിവി അവകാശം കൂടി നൽകി ചിത്രത്തെ ലാഭത്തിലാക്കാൻ ആന്റണിക്ക് കഴിയുമായിരുന്നു. തിയേറ്ററിൽ ചിത്രം എത്തുന്ന സാഹചര്യത്തിൽ ഒടിടി ചർച്ചകൾ വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ഒമിക്രോൺ സാഹചര്യത്തിൽ ഡിസംബർ രണ്ടിന് സിനിമ റിലീസ് ചെയ്ത ശേഷം വൈറസ് ഭീതി കൂടിയാൽ നിർമ്മാതാവിന് അതു വലിയ പ്രതിസന്ധിയാകും.

അതിനിടെ ഒമിക്രോണിൽ നിരീക്ഷണം ശക്തമാക്കാൻ കേരളവും തീരുമാനിച്ചിട്ടുണ്ട്. ഇനിയുള്ള ഒരാഴ്ച അതീവ നിർണ്ണായകമാകും. ഇതിനിടെയിൽ ഒമിക്രോൺ ഭീതിയിൽ കേരളവും എത്തിയാൽ വീണ്ടും നിയന്ത്രണങ്ങളെത്തും. തിയേറ്ററുകളിൽ നിലവിൽ അമ്പതു ശതമാനം സീറ്റുകളിൽ മാത്രമേ പ്രവേശനമുള്ളൂ. ഇത് കൂട്ടാമെന്ന ഉറപ്പ് സിനിമാ മന്ത്രിയായ സജി ചെറിയാൻ മോഹൻലാലിന് നൽകിയിരുന്നു. ഒമിക്രോൺ എത്തിയതോടെ സജി ചെറിയാന്റെ ഈ ഉറപ്പ് സർക്കാർ പാലിക്കാൻ ഇടയില്ലെന്നാണ് സൂചന. അങ്ങനെ വന്നാൽ ഒരാഴ്ച കൊണ്ട് 100 കോടിയുടെ മുടക്ക് തിരിച്ചു പിടിക്കുകയെന്നത് മരയ്ക്കാറിന് വെല്ലുവിളിയാകും.

മരയ്ക്കാറിനെ പോലെയാണ് മോഹൻലാലിന്റെ സംവിധാന സംരഭത്തിലുള്ള ബറോസും. കോവിഡിന് മുമ്പ് ഇത് പ്രഖ്യാപിച്ചു. കോവിഡു കാരണം ഇത് നീണ്ടു പോയി. ആദ്യ തംരഗം തീർന്ന ശേഷം കൊച്ചിയിൽ ഷൂട്ടിങ് തുടങ്ങി. അപ്പോഴേക്കും രണ്ടാം തരംഗം ശക്തമായി. ഇതോടെ ഷൂട്ടിങ് ഉപേക്ഷിച്ചു. ഡിസംബർ അവസാന വാരം അത് വീണ്ടും തുടങ്ങാനാണ് മോഹൻലാലിന്റെ പദ്ധതി. ഇതിനിടെയാണ് ഒമിക്രോൺ ഭീതി. ഒമിക്രോൺ വില്ലനായാൽ ബറോസിന്റെ ഷൂട്ടിംഗും ഇനിയും നീളും.

കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ടീസർ പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ 10 ലക്ഷത്തിലധികം പേർ കണ്ടു. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തുവന്നതാണെങ്കിലും കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടർന്ന് ചിത്രം റിലീസ് ചെയ്യുന്ന തീയതി നീണ്ടുപോവുകയുമായിരുന്നു. ഇപ്പോൾ ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ ചിത്രം റിലീസ് ആവാൻ ഒരുങ്ങി നിൽക്കവെയാണ് പുതിയ കോവിഡ് ഭീതി. നിരധി വിവാദങ്ങൾക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കുന്നതിനുള്ള ധാരണയായത്.

മലയാള സിനിമയിൽ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതൽമുടക്കിൽ നിർമ്മിച്ച മരയ്ക്കാർ. മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നേടിയിരുന്നു. രണ്ടരവർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ചിത്രം പൂർത്തിയായ ശേഷം റിലീസിനും അത്രയേറെ സമയം വേണ്ടി വരുന്നുവെന്നതാണ് മറ്റൊരു വസ്തുത. ഒമിക്രോൺ ഭീതിയിൽ റിലീസ് മാറ്റിവച്ചാൽ മരയ്ക്കാർ ഉടൻ തന്നെ ഒടിടിയിൽ എത്താനാണ് സാധ്യത.