കൊച്ചി: ദൃശ്യം 2 ഒടിടിയിൽ കൂടി റിലീസ് ചെയ്യുന്നതിനെ വെല്ലുവിളിച്ച തിയേറ്റർ ഉടമകളിലെ ഒരു വിഭാഗത്തെ വെല്ലുവിളിച്ച് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ പ്രിയദർശൻ ചിത്രമായ മരയ്ക്കാൽ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തീയതി ആന്റണി പ്രഖ്യാപിച്ചു. സ്വന്തം ഫെയ്‌സ് ബുക്കിലൂടെ മാർച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം.

കഴിഞ്ഞ വർഷം സെൻസർ ചെയ്ത സിനിമയാണ് ഇത്. 2020 മാർച്ച് 26ന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചു. ഇതിന് ദിവസങ്ങൾക്ക് മുമ്പ് കോവഡിന്റെ ഭീഷണി എത്തി. ലോക്ഡൗണും. ഇതോടെ റിലീസ് നടന്നില്ല. ഈ സിനിമയാണ് ഒരു വർഷത്തിന് ശേഷം റിലീസ് ചെയ്യാൻ ആന്റണി തയ്യാറെടുക്കുന്നത്. തിയേറ്റർ ഉടമകളുടെ സംഘടനയുടെ നേതാവ് കൂടിയാണ് ആന്റണി. തുടക്കത്തിൽ ഒടിടി റിലീസിനെ എതിർക്കുകയും ചെയ്തു. എന്നാൽ ദൃശ്യം 2 കോടികൾക്ക് ആമസോൺ പ്രൈമിന് നൽകുകയും ചെയ്തു. ഇത് വിവാദമായി.

മോഹൻലാൽ സിനിമ ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ തിയറ്റർ ഉടമകളിൽ നിന്നും പ്രതിഷേധം ശക്തമാണ്ു. ദൃശ്യം അണിയറപ്രവർത്തകരുടെ തീരുമാനത്തിനെതിരെ ഫിലിം ചേമ്പറും രംഗത്തുവന്നു. 'തിയറ്റർ ഉടമകൾക്ക് 2021 വഞ്ചനയുടെ വർഷമായി കണക്കാക്കാം, നിങ്ങളും മോഹൻലാൽ.'- എന്നാണ് ഫിലിം ചേമ്പർ വൈസ് പ്രസിഡന്റ് അനിൽ തോമസ് പ്രതികരിച്ചത്. മലയാളത്തിൽ ആദ്യമായി ഒടിടി റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഈ മാസം അവസാനം ആമസോൺ പ്രൈം വിഡിയോയിലാണ് ചിത്രം പുറത്തിറങ്ങുക. റിലീസ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഒരു വിഭാഗം തിയറ്റർ ഉടമകൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. സിനിമ സംഘടനകളുടെ നേതാക്കളായ മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഈ സിനിമ ഒടിടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറഞ്ഞു.

'മോഹൻലാൽ അമ്മ പ്രസിഡന്റാണ്. തിയറ്റർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റാണ് ആന്റണി പെരുമ്പാവൂർ. നേതാക്കൾ തന്നെ ഒടിടി റിലീസിന് മുൻകൈ എടുക്കുന്നത് മുൻകൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണ്. ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണ്.'ലിബർട്ടി ബഷീർ പറയുന്നു. കേരളത്തിന്റെ മുഴുവൻ തിയറ്റർ ഉടമകളും ഈ നീക്കത്തിന് എതിരാണ്, ഞെട്ടലോടെയാണ് വാർത്ത കേട്ടത്, വളരെ പ്രതീക്ഷയോടെയാണ് ദൃശ്യം 2 വിനെ കണ്ടിരുന്നത്. നേരത്തെ ദൃശ്യം തിയറ്ററുകളിലേക്ക് ആളെകൊണ്ടുവന്ന ചിത്രമായിരുന്നു. വിജയ് ചിത്രം മാസ്റ്റർ തിയറ്ററുകളിൽ ഇറക്കണമെന്നത് അവരുടെ നിർബന്ധമാണ്. അത്തരമൊരു നിലപാട് എന്തുകൊണ്ട് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എടുത്തുകൂടായെന്നും ലിബർട്ടി ബഷീർ ചോദിച്ചു.

മരയ്ക്കാറിന്റെ സിംഹം തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന നിലപാടും ഒരു വിഭാഗം തിയേറ്റർ ഉടമകൾ എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് റിലീസ് തീയതി ആന്റണി പ്രഖ്യാപിക്കുന്നത്. നേരത്തെ ദൃശ്യം രണ്ടിന്റെ വിശദാംശങ്ങൾ മോഹൻലാലാണ് പ്രഖ്യാപിച്ചത്. വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ആന്റണി നേരിട്ട് പുതിയ പ്രഖ്യാപനം നടത്തുന്നത്. മലയാളത്തിൽ ഇതുവരെ ചിത്രീകരിച്ച ഏറ്റവും ചെലവേറിയ സിനിമയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ദൃശ്യവും മരയ്ക്കാറും തിയേറ്ററിൽ ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണ് ഒരു സിനിമ ഒടിടി റിലീസിൽ ഇറക്കുന്നതെന്ന ന്യായവും ആന്റണി ചർച്ചയാക്കുന്നുണ്ട്.

തിയറ്റർ ഉടമകളുടെ ഏറ്റവും വലിയ സംഘടനയായ 'ഫിയോക്' പ്രസിഡന്റ് കൂടിയായ ആന്റണി പെരുമ്പാവൂരാണു രണ്ട് ചിത്രങ്ങളുടേയും നിർമ്മാതാവ്. ഒടിടി റിലീസുകൾക്കെതിരെ ഫിയോക് ഉൾപ്പെടെ കേരളത്തിലെ തിയറ്റർ സംഘടനകൾ മുൻകാലങ്ങളിൽ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. 'ദൃശ്യം 2' ഒടിടിയിലൂടെ റിലീസ് സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേർന്നതിനു ശേഷം നിലപാടു വ്യക്തമാക്കുമെന്നാണു ഫിയോക് ഭാരവാഹികളുടെ പ്രതികരണം. ഈ സംഘടനയിൽ നിന്ന് ആന്റണി പെരുമ്പാവൂരിനെ നീക്കാനുള്ള സാധ്യതളും ചർച്ചകളിലുണ്ട്.

സിനിമാ തിയറ്ററുകൾ ചൊവ്വാഴ്ച തുറക്കുമ്പോൾ ക്യൂ നിൽക്കുന്നതു 85 മലയാളം സിനിമകളാണ്. 9 മാസമാണു കേരളത്തിലെ തിയറ്ററുകൾ പൂട്ടിക്കിടന്നത്. കേരളത്തിൽ 670 സ്‌ക്രീനുകളാണുള്ളത്. ഇതിനകം എല്ലാ ജോലിയും പൂർത്തിയാക്കി റിലീസിനു കാത്തിരിക്കുന്നതു 85 സിനിമകളാണ്. ഷൂട്ടിങ്ങും മറ്റു ജോലിയുമായി പുരോഗമിക്കുന്നതു 35 സിനിമകളും. ഉടൻ തുടങ്ങാൻ തയാറായി 28 സിനിമകളുമുണ്ട്. പൂർത്തിയാക്കിയ വൻ ബജറ്റ് സിനിമകൾ ഉടൻ റിലീസിനെത്തില്ല. മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മറ്റു റിലീസുകൾ നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും തിയറ്റർ ഉടമകളുടേയും പൊതുവേദി തീരുമാനിക്കും. മാത്രമല്ല, നികുതി, വൈദ്യുതി ബാധ്യത സംബന്ധിച്ച ആനുകൂല്യങ്ങളും തിയറ്റർ തുറക്കും മുൻപു തീരുമാനിക്കേണ്ടിവരും. 50% സീറ്റുകളുമായി തിയറ്റർ തുറന്നാലും ഉടമകൾക്കു അതു നടത്തിക്കൊണ്ടു പോകുക എളുപ്പമല്ല. വൈദ്യുതി ബില്ലിൽ ആനുകൂല്യം നൽകണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.