തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കി കോളിളക്കം സൃഷ്ടിച്ച ഐ എസ് ആർ ഒ വ്യാജ ചാര വൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെ മുൻ ഡിഐജി സിബി മാത്യുവിന്റെ മുൻകൂർ ജാമ്യഹർജിയിൽ തീർപ്പു കൽപ്പിക്കരുതെന്ന് മാലി വനിതകളായ മറിയം റഷീദയും ഫൗസിയ ഹസനും. സിബിഐയുടെ അറസ്റ്റ് ഭയന്ന് നാലാം പ്രതി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യുവിന്റെ മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കവേയാണ് ഇരുവരും ഹർജിയിൽ കക്ഷി ചേർന്നത്. നിരപരാധികളായ തങ്ങളെ വ്യാജ ചാരക്കേസിൽ കുടുക്കിയതിൽ പ്രധാന പങ്കുവഹിച്ചവരിൽ പ്രധാനിയാണ് സിബി മാത്യു. ഹൈക്കോടതിയിൽ മറ്റു 3 പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നതിനാൽ അതിലെ തീരുമാനം എന്തെന്ന് നോക്കിയ ശേഷം ഇവിടുത്തെ ഹർജി പരിഗണിക്കാമെന്നറിയിച്ച ജഡ്ജി പി.കൃഷ്ണകുമാർ സിബിയുടെ ഹർജി 12 ന് പരിഗണിക്കാനായി മാറ്റി. മുൻകൂർ ജാമ്യത്തെ എതിർത്തുകൊണ്ട് സിബിഐ നിലപാട് രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. നമ്പി നാരായണനും സിബി മാത്യുവിനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് ഉന്നത ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.

ഡൽഹി സി ബി ഐ സംഘം തലസ്ഥാനത്തെത്തി. നമ്പി നാരായണന്റെ മൊഴിയെടുത്തു.പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തയ്യാറെടുപ്പ് ആരംഭിച്ചതായി സൂചനയുണ്ട്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ പിന്നോട്ടടിക്കാൻ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരെ സംശയനിഴലിൽ നിർത്തി ഇന്ത്യൻ ക്രയോജനിക് സാങ്കേതിക വിദ്യ അട്ടിമറിക്കാൻ കേരള പൊലീസ് ശ്രമിച്ചതിന്റെ ഫലമായി മെനഞ്ഞെടുത്ത കള്ളക്കേസാണ് വ്യാജ ചാരക്കേസ്. ചാരക്കേസ് കാരണം ഇന്ത്യൻ ബഹിരാകാശ മേഖല വളർച്ച മുരടിച്ച നിലയിലായി. മാലി സ്വദേശിനി മറിയം റഷീദയെ വിസാ കാലാവധി തീരാൻ 5 ദിവസം ബാക്കി നിൽക്കെ തമ്പാനൂർ ഹൊറൈസൺ ഹോട്ടലിൽ നിന്ന് പൊക്കിയത് കേരളാ പൊലീസ് സംഘമാണ്. എഫ് ഐ ആർ (ക്രൈം) പോലും രജിസ്റ്റർ ചെയ്യാതെ 5 ദിവസം അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ച ശേഷം വിസാ കാലാവധി തീർന്നിട്ടും കേരളത്തിൽ തങ്ങിയതായി വരുത്തി ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരം വ്യാജ കേസെടുത്ത് തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയതായും സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ജയിൻ കമ്മിറ്റി കണ്ടെത്തി.

കമ്മിറ്റി സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുള്ളതായി അറിയുന്നു. 5,000 രൂപ പെറ്റിയടിച്ച് തീരാവുന്ന കേസിനെ കേരളാ പൊലീസ് അന്നത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹബീബുള്ളയെക്കൊണ്ട് കോടതിയിൽ ജാമ്യഹർജിയെ ശക്തമായി എതിർത്തു. തുടർന്ന് കോടതി പ്രതിയുടെ ജാമ്യഹർജി തള്ളി റിമാന്റ് ചെയ്യുകയായിരുന്നു. തുടർന്നാണ് തുമ്പ ഐ എസ് ആർ. ഒ ശാസ്ത്രജ്ഞരായ നമ്പി നാരായണനെയും ശശികുമാറിനെയും ചേർത്ത് മസാല ചേർത്ത ചാരക്കഥ മെനഞ്ഞത്. കേരളാ പൊലീസിന്റെ ഭാവനയിൽ വിരിഞ്ഞ സാങ്കൽപ്പിക അപസർപ്പക കഥകൾ മെനഞ്ഞ് പത്ര ദൃശ്യമാധ്യമങ്ങൾക്ക് നൽകി ആഘോഷമാക്കി. കേരളാ പൊലീസ് ഉദ്യോഗസ്ഥർ കേസന്വേഷണത്തിന്റെ പേരിൽ മാധ്യമ ശ്രദ്ധ നേടുകയായിരുന്നു ഉദ്ദേശ്യമെന്ന ആരോപണവുമുയർന്നിട്ടുണ്ട്. സിബിഐയുടെ നിലപാടറിയിക്കാൻ സിബിഐ സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ജൂൺ 25 ന് സമയം തേടിയിരുന്നു. തുടർന്ന് 29 ന് ഹർജി പരിഗണിക്കാനായി ജില്ലാ ജഡ്ജി പി. കൃ ഷ്ണകുമാർ മാറ്റുകയായിരുന്നു. ഹർജി ചൊവ്വാഴ്ച പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതിയുടെ അപേക്ഷയിൽ ചൊവ്വാഴ്ച വരെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന താൽക്കാലിക നിർദ്ദേശം നൽകിയിരുന്നു.

തന്നെ സി ബി ഐ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ പീഡിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ സി ബി ഐ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കാൻ സി ബി ഐ ക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതി മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി(ഗൂഢാലോചന) , 167 (പൊതുസേവകൻ തെറ്റായ രേഖ തയ്യാറാക്കുന്നത്) , 218 (ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കുന്നതിന് തെറ്റായ റെക്കോർഡ് തയ്യാറാക്കുന്നത്) , 195 ( തടവ് ശിക്ഷാ കുറ്റം സ്ഥാപിക്കുന്നതിന് വേണ്ടി വ്യാജ തെളിവ് നൽകലും നിർമ്മിക്കലും) , 348 ( ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങാൻ അന്യായ തടങ്കലിൽ വെക്കൽ) , 477 അ (കണക്കുകളുടെ വ്യാജീകരണം) , 506 (1) ( കുറ്റകരമായ ഭയപ്പെടുത്തൽ) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സി ബി ഐ കേസെടുത്തത്.

കൊടിയ മർദ്ദനമുറകളാണ് നമ്പി നാരായണന് മേലും പ്രയോഗിച്ചത്. മനുഷ്യ മൂത്രം കുടിപ്പിച്ചും മൂന്നാം മുറ പ്രയോഗിച്ചും വ്യാജ ചരക്കഥകൾ മെനഞ്ഞ് പ്രസ് റിലീസ് നൽകിയും പൊലീസുദ്യോഗസ്ഥർ കേസന്വേഷണം ആസ്വദിച്ചു. യാതൊരു തെളിവും കണ്ടെത്താനോ ഹാജരാക്കാനോ സാധിച്ചതുമില്ല. മുൻ ഡിഐജി സിബി മാത്യൂസ് , പേട്ട സ്‌പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയൻ , വഞ്ചിയൂർ എസ്. ഐ തമ്പി. എസ് ദുർഗാ ദത്ത് , സിറ്റി പൊലീസ് കമ്മീഷണർ വി. ആർ. രാജീവൻ , ഡിവൈഎസ്‌പി കെ.കെ. ജോഷ്വ , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ , ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ , അസിസ്റ്റന്റ് ഡയറക്ടർ സി.ആർ.ആർ.നായർ , ഡി സി ഐ ഒ ജി.എസ്. നായർ , ബി സി ഐ ഒ കെ.വി. തോമസ് , കൊച്ചി ഐ ബി ഡെപ്യൂട്ടി സെൻട്രൽ ഇൻലിജന്റ്‌സ് ഓഫീസർ എസ്. ജയപ്രകാശ് , ക്രൈം ബ്രാഞ്ച് നർക്കോട്ടിക് സെൽ എസ്‌പി. ജി. ബാബുരാജ് , ജോയിന്റ് ഡയറക്ടർ മാത്യു ജോൺ , ഡി സി ഐ ഒ ജോൺ പുന്നൻ , ബേബി , സ്‌പെഷ്യൽ ബ്രാഞ്ച് എ റ്റി ഐ ഒ ഡിന്റ മത്യാസ് , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ വി. കെ. മായിനി , സിബിസിഐഡി എസ് ഐ എസ്. ജോഗേഷ് എന്നിവരെ പ്രതിചേർത്താണ് സിബിഐ കേസെടുത്തത്.

നിരപരാധികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയും അച്ചടി - ദൃശ്യ മാധ്യമ ജന ശ്രദ്ധയാകർഷിക്കാനായി വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി മാധ്യമങ്ങൾക്ക് ഇന്റർവ്യൂ നൽകിയും പത്രവാർത്ത നൽകിയും പേരെടുക്കുന്ന പൊലീസുദ്യോസ്ഥർക്കുള്ള ഗുണപാഠവും മുന്നറിയിപ്പുമാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം സി ബി ഐ രജിസ്റ്റർ ചെയ്ത കേസ്. ഊഹാപോഹങ്ങൾ വെച്ചും കേട്ടുകേൾവി വച്ചും യാതൊരു തെളിവുമില്ലാതെ ഒരു വ്യക്തിയെ സമൂഹമധ്യത്തിൽ സംശയത്തിന്റെ കരിനിഴലിൽ നിർത്തി തേജോവധം ചെയ്യുന്ന പൊലീസുദ്യോഗസ്ഥർക്കുള്ള താക്കീതുകൂടിയാണ് സുപ്രീം കോടതി വിധിന്യായം.