ദുബായ്: തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയ്ക്ക് ആദാരഞ്ജലികൾ അർപ്പിച്ച് ദൂബായ്.ഒരു മലയാളി വനിതയ്ക്ക് യുഎഇ ഭരണാധികാരി ആദരാഞ്ജലി അർപ്പിക്കുന്നതും മറിയാമ്മ വർക്കിയുടെ നിര്യാണത്തിലാണ്. 'വിദ്യാഭ്യാസത്തിന്റെ മഹത്തായ പാരമ്പര്യം കൊണ്ടു യുഎഇയിലും ലോകത്തും അവർ പതിപ്പിച്ച മുദ്രകൾ എന്നും നിലനിൽക്കും'.എന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചത്.ഇ അനുസ്മരണത്തിൽ നിന്ന് തന്നെ ഈ അദ്ധ്യാപിക അവർക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് വ്യക്തമാണ്.

മാഡം വർക്കിയായും അമ്മച്ചിയായും അറിയപ്പെട്ട മറിയാമ്മ അടുപ്പക്കാർക്ക് അമ്മിണിയും യുഎഇക്കാർക്ക് ആമിനയുമാണ്. പൊതുഇടങ്ങളിൽ കണ്ടപ്പോഴെല്ലാം രാജകുടുംബാംഗങ്ങളും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും പ്രിയ അദ്ധ്യാപികയുടെ അടുത്തേക്ക് ഓടിയെത്തി.ടീച്ചറുടെ കരുതലും വാത്സല്യവും അദ്ധ്യാപന വൈഭവവും തിരിച്ചറിഞ്ഞ നിരവധി പ്രമുഖരാണ് അദ്ധ്യാപികയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയത്.

'അടുപ്പമുള്ളവരെ വാത്സല്യാധികാരത്തോടെ 'എടാ' എന്നാണു വിളിച്ചിരുന്നത്. ഓരോ വിദ്യാർത്ഥിയുടെയും പേര് ഓർത്തു വയ്ക്കും. വാഹന റജിസ്‌ട്രേഷനായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അന്നുണ്ടായിരുന്ന 36 ബസുകളുടെയും റജിസ്‌ട്രേഷൻ നമ്പർ ഓർത്തു പറഞ്ഞതു മാത്രം മതി ആ ഓർമശക്തിക്കു തെളിവ്' 4 ദശാബ്ദത്തിലേറെയായി ജെംസ് സ്‌കൂൾ അഡ്‌മിനിസ്‌ട്രേറ്ററായ റാന്നി സ്വദേശി ജോർജി അലക്‌സാണ്ടർ പറയുന്നു. ഫോൺ നമ്പറുകളും അങ്ങനെ തന്നെ.

ആത്മധൈര്യവും ദൃഢനിശ്ചയവുമായിരുന്നു മറ്റൊന്ന്. വിശുദ്ധനാട് സന്ദർശിക്കാൻ വീൽചെയറിൽ പുറപ്പെട്ട മറിയാമ്മ, അവശത മറന്നു ചുറുചുറുക്കോടെ നടന്നത് ഒരു ഉദാഹരണമാണെന്നും ജോർജി പറഞ്ഞു. 6 വർഷം മുൻപു പക്ഷാഘാതത്തെ തുടർന്നു കിടപ്പിലായി.

'വിദ്യാർത്ഥികളെ മക്കളായും അദ്ധ്യാപകരെ കുടുംബാംഗങ്ങളായും കരുതിയിരുന്നു മാഡം വർക്കി. കരുതലും ആജ്ഞാ ശക്തിയുമുള്ള വനിത. എന്തു പ്രശ്‌നത്തിലും അവർ ഇടപെട്ടാൽ നിമിഷങ്ങൾക്കകം പരിഹാരമാകും. ആ സ്‌നേഹം മറക്കില്ല' സ്‌കൂളിലെ ആദ്യകാല അദ്ധ്യാപിക മഗ്ദലന ആന്റണി (72) നിറകണ്ണുകളോടെ പറയുന്നു. തിരുവനന്തപുരം കണിയാപുരം പുത്തൻതോപ്പ് ഹമ്പിൾ കോട്ടേജിലാണ് അവരിപ്പോൾ.

മാതാപിതാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്, വർക്കി ഫൗണ്ടേഷന്റെ പേരിൽ ഏഴേകാൽ കോടിയിലധികം രൂപയുടെ ഗ്ലോബൽ ടീച്ചർ അവാർഡ് സണ്ണി വർക്കി ഏർപ്പെടുത്തിയത്. 'അമ്മയുടെ ആത്മാവ് എപ്പോഴും ഒപ്പമുണ്ടാകും. അദ്ധ്യാപകരായ മാതാപിതാക്കൾക്കു കിട്ടുന്ന ആദരം കണ്ടാണു വളർന്നത്. കുടുംബത്തിലോ അയൽപക്കത്തോ പ്രശ്‌നങ്ങളുണ്ടായാൽ പരിഹരിക്കാൻ അവർ ഇടപെട്ടിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കാൻ അദ്ധ്യാപകർ ചെയ്യുന്ന നല്ല കാര്യങ്ങൾ ലോകത്തെ ഓർമിപ്പിക്കാനാണ് ഈ പുരസ്‌കാരം' സണ്ണി വർക്കി പറയുന്നു.

കഴിഞ്ഞവർഷത്തെ ഗ്ലോബൽ ടീച്ചർ അവാർഡ് ജേതാവായ മഹാരാഷ്ട്രയിലെ അദ്ധ്യാപകൻ രഞ്ജിത് സിങ് ഡിസാലെയുടെ വാക്കുകളിൽ, സാർഥകമായ ജീവിതത്തിന്റെ ഉത്തമ ഉദാഹരണമാണു മറിയാമ്മ വർക്കി. അതെ, വിദ്യയുടെ പവിഴശോഭ തലമുറകൾക്കു പകർന്നുനൽകിയാണ് അവർ കടന്നുപോയത്.

അറിവു പകർന്നു യുഎഇയിൽ മലയാളിയുടെ അഭിമാനമായി മാറിയ പേരാണ് കഴിഞ്ഞദിവസം അന്തരിച്ച പ്രിയ അദ്ധ്യാപികയ്ക്ക് ആദരമർപ്പിച്ച്, ; അദ്ധ്യാപികയായ റാന്നി കാച്ചാണത്ത് മറിയാമ്മ 1959 ലാണ് ബ്രിട്ടിഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റിൽ ഉദ്യോഗസ്ഥനായ ഭർത്താവ് കെ.എസ് വർക്കിക്കൊപ്പം ദുബായിലെത്തിയത്. അറബിക് വിദ്യാലയങ്ങൾ മാത്രമുള്ള കാലം. ഇംഗ്ലിഷ് പഠിപ്പിക്കാൻ ഇരുവരും തീരുമാനിച്ചു.

രാജകുടുംബാംഗങ്ങളും ഉന്നതവ്യക്തികളുടെ മക്കളുമായിരുന്നു വിദ്യാർത്ഥികൾ. 1968 ൽ 27 കുട്ടികളുമായി ദുബായിലെ ആദ്യ സ്വകാര്യ വിദ്യാലയം 'ഔവർ ഓൺ ഇംഗ്ലിഷ് സ്‌കൂൾ' തുടങ്ങി. പിന്നീട്, ആയിരക്കണക്കിനു വിദ്യാർത്ഥികളും പുതിയ സ്‌കൂളുകളുമായി മുന്നേറ്റം. മകൻ സണ്ണി വർക്കി 1980 ൽ നേതൃത്വം ഏറ്റെടുത്തതോടെ വളർച്ചയുടെ ഗ്രാഫ് മുകളിലേക്ക്. 2000 ൽ ജെംസ് (ഗ്ലോബൽ എജ്യുക്കേഷൻ മാനേജ്‌മെന്റ് സിസ്റ്റംസ്) ഗ്രൂപ്പ് പിറന്നു. ഇന്ന് ആഗോളതലത്തിൽ 250 വിദ്യാലയങ്ങൾ ജെംസ് ഗ്രൂപ്പിന്റെ മേൽനോട്ടത്തിലുണ്ട്.