മസ്‌കത്ത്: ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് ധരിക്കുന്നതു നിർബന്ധമാക്കികൊണ്ട് ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കോവിഡ് പടരാനുള്ള സാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി. ആരോഗ്യ കേന്ദ്രങ്ങളിലെ എല്ലാ ആരോഗ്യ പ്രവർത്തകരും, രോഗികളും, സന്ദർശകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

പൊതു സമൂഹത്തിലെ ഒത്തുചേരലുകളും, കലാ - സാംസ്‌കാരിക പരിപാടികളും വർദ്ധിച്ചത് മൂലവും, കൂടുതൽ വിമാന സർവീസുകൾ പുനഃരാംഭിച്ചതും കോവിഡ് കേസുകൾ വീണ്ടും രാജ്യത്ത് വർദ്ധിച്ചുവരുന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി വിജ്ഞാപനത്തിൽ പറയുന്നു. ഒപ്പം രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുവെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ, രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുന്നത്.

ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്. സംശയകരമായ ഏതെങ്കിലും കേസുകൾ കണ്ടെത്തിയാൽ പരിശോധിച്ച് വേണ്ട കരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആരോഗ്യ പ്രവർത്തകരോട് ആവശ്യപ്പെട്ടു. വൈറസ് പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ ആരോഗ്യ കേന്ദ്രങ്ങൾ സ്വീകരിക്കുന്നതിൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ ഗവർണറേറ്റുകളിലെയും ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ച് കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കുവാൻ ഒമാൻ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കാത്തവരും പുറമെ ഒൻപത് മാസം മുമ്പ് മൂന്നാമത്തെ ഡോസ് എടുത്തവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്. ബൂസ്റ്റർ ഡോസ് ഒമാനിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും.