തിരുവനന്തപുരം: ഉപയോഗിക്കുന്നവരെ സംബന്ധിച്ച് മാസ്‌കിനെ കുറിച്ച് രണ്ടഭിപ്രായങ്ങൾ ഉണ്ടെങ്കിലും സർക്കാറുകളെ സംബന്ധിച്ച അതിന് സാധ്യതയില്ല.മാസ്‌ക് നല്ലതാണെന്നെ സർക്കാറുകൾ വാദിക്കാൻ തരമുള്ളു.കാരണം അത്രയേറെ സഹായകമാണ് സംസ്ഥാന ഖജനാവിന് മാസ്‌ക് കൊണ്ടു ഉണ്ടായിരിക്കുന്നത്.ഇപ്പോൾ സർക്കാറിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗങ്ങളിലൊന്നാണ് മാസ്‌ക്. ആദ്യം കേൾക്കുമ്പോൾ വിറ്റുവരവോ ടാക്‌സോ ആണെന്നൊക്കെ തോന്നിയേക്കാം.പക്ഷെ സംഭവം അതല്ല.പിഴയിനത്തിൽ ലഭിക്കുന്ന തുകയിലുടെയാണ് മാസ്‌ക് ഖജനാവിന് അനുഗ്രഹമാകുന്നത്.

സംസ്ഥാനത്ത് മൂന്നുമാസത്തിനിടെ മാസ്‌ക് ധരിക്കാത്തവർക്ക് പൊലീസ് പിഴയീടാക്കിയത് 54.88 കോടി രൂപ. ഓഗസ്റ്റിൽ ആറുദിവസം കൊണ്ടുമാത്രം 5.15 കോടി രൂപയാണ് പിഴയീടാക്കിയത്. കഴിഞ്ഞമാസത്തെ കണക്കുകൾ പ്രകാരം ദിവസം ശരാശരി 70 ലക്ഷം രൂപ മാസ്‌കിന്റെ പേരിൽ പിഴയായി ലഭിക്കുന്നുണ്ട്. മേയിൽ 13 കോടി, ജൂണിൽ 15 കോടി, ജൂലായിൽ 21.73 കോടി എന്നിങ്ങനെയാണ് കണക്കുകൾ. ബുധനാഴ്ച 80.36 ലക്ഷം, വ്യാഴാഴ്ച 79.23 ലക്ഷം, വെള്ളിയാഴ്ച 74.19 ലക്ഷം എന്നിങ്ങനെ പിഴചുമത്തി. കഴിഞ്ഞ തിങ്കളാഴ്ച ഒരുകോടി രൂപയാണ് പിഴയായി ലഭിച്ചത്.

സാമൂഹിക അകലം പാലിക്കാതിരിക്കുക, ലോക്ഡൗൺ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുക, വ്യാപാര സ്ഥാപനങ്ങൾ അനധികൃതമായി തുറക്കുക, സമ്പർക്കവിലക്ക് ലംഘിക്കുക, അനുവദനീയമായതിൽ കൂടുതൽ പേരെ സംഘടിപ്പിച്ച് ചടങ്ങുകൾ സംഘടിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 2000 മുതൽ 3000 വരെ രൂപയാണ് പിഴയീടാക്കുന്നത്. ദിവസം 3000-ഓളം വാഹനങ്ങൾ പിടിച്ചെടുക്കുന്നുണ്ട്. 55 മുതൽ 60 വരെ ലക്ഷം രൂപ ഈ വിധത്തിൽ ലഭിക്കുന്നുണ്ട്.