കോട്ടയം: കിഫ്ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസകിനെ കടന്നാക്രമിച്ച് യുഡിഎഫ് നേതാവ് മാത്യു കുഴൽനാടൻ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെയാണ് ധനവകുപ്പ് മസാല ബോണ്ട് ഇറക്കി പണം കണ്ടെത്തിയതെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ആരോപണം.

തോമസ് ഐസക് ഉയർത്തുന്ന കള്ളങ്ങൾ ഒന്നിന് പിറകെ ഒന്നായി പൊളിയുകയാണ്. കേരള സമൂഹത്തിന് മുന്നിൽ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ് ധനമന്ത്രി. ജാള്യതയില്ലാതെ പുതിയ കള്ളങ്ങൾ പറയുകയാണ് അദ്ദേഹം. ആർബിഐയുടെ അനുമതിയോടെയാണ് മസാല ബോണ്ട് എടുത്തതെന്ന് ധനമന്ത്രിയുടെ വാദം തന്നെ തെറ്റാണ്.

ആർബിഐയുടെ യാതൊരു അനുമതിയും മസാല ബോണ്ടിന് ലഭിച്ചിട്ടില്ല. ഭരണഘടനയിലെ 293-ാം അനുച്ഛേദത്തിന്റെ ലംഘനമാണിത്. ആർബിഐയിൽ നിന്നും സംസ്ഥാന സർക്കാരിന് ആകെ ലഭിച്ചതൊരു എൻഒസി മാത്രമാണ്. അല്ലാതെഭരണഘടനയിൽ മാറ്റം വരുത്താൻ പറഞ്ഞിട്ടില്ല. മസാല ബോണ്ടിന് സംസ്ഥാന സർക്കാർ ഗ്യാരൻണ്ടി കൊടുത്തിട്ടുണ്ടോ എന്ന് ധനമന്ത്രി വ്യക്തമാക്കണം. മസാല ബോണ്ട് വാങ്ങിയത് ആരാണെന്ന് ധനമന്ത്രി പറയണം. ലാവലിന്റെ അനുബന്ധ കമ്പനിക്കുള്ള ബന്ധവും ധനമന്ത്രി വ്യക്തമാക്കണം.

ധനമന്ത്രി സത്യപ്രതിഞ്ജാ ലംഘനം നടത്തിയിരിക്കുകയാണ്. തനിക്കെതിരെയുള്ള ഒരു ആരോപണവും ഐസക്കിന് തെളിയിക്കാനായില്ല. കിഫ്ബി കേസിൽ താനും കൂടി ചേർന്നാണ് പരാതി തയ്യാറാക്കിയത്. ഒരു ലീഗൽ സ്ഥാപനത്തിന്റെ പാർട്ണറാണ് താൻ. കേസുമായി താൻ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.