തിരുവനന്തപുരം : തോറ്റ എംപിയായ സമ്പത്തിന് പിന്നാലെ മറ്റൊരു തോറ്റ എംപിയായ എംബി രാജേഷനും കോളടിച്ചു. എഎൻഷംസീറിന് കിട്ടാത്ത ഭാഗ്യമാണ് രാജേഷിന്റെ കുടുംബത്തെ തേടിയെത്തുന്നത്. ഉയർന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാർഥികളെ മറികടന്ന് സംസ്‌കൃത സർവകലാശാലയിൽ എക്‌സ് എംപി എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അസിസ്റ്റന്റ് പ്രൊഫസർ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക്.

വിവാദങ്ങളെതുടർന്ന് എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹന ഷംസീറിന് കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകുന്നത് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മലയാള വിഭാഗത്തിൽ നിയമനം നൽകിയിരിക്കുന്നത്. ഉയർന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യായന പരിചയവുമുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയിൽ ഒന്നാം റാങ്ക് നൽകിയത്.

ഗവ: കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ 212-ാം റാങ്ക് ലഭിച്ച രാജേഷിന്റെ ഭാര്യക്ക്, പി.എസ്.സിയുടെ അതേ റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് നേടിയ ഉദ്യോഗാർഥികളെ മറികടന്നാണ് ഒന്നാം റാങ്ക് നൽകിയത്. ഇതിന് പിന്നിൽ ആശ്രിത നിമയനം എന്ന വാദം സജീവമാണ്. ഇതിനെതിരെ പ്രതിഷേധവും അതിശക്തം. എന്നാൽ യോഗ്യതയുള്ളതുകൊണ്ടാണ് നിയമനം എന്ന് സിപിഎമ്മും പറയുന്നു.

സർവകലാശാലകളിൽ സിപിഎം അനുഭാവികളെയും ബന്ധുക്കളെയും നിയമിക്കുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് നിയമനം നൽകിയതിന് സമാനമായാണ് കെ.കെ. രാഗേഷ് എംപിയുടെ ഭാര്യ പ്രിയ വർഗീസിനെ സ്റ്റുഡന്റ്‌സ് ഡീനായി കണ്ണൂർ സർവകലാശാലയിലും, പി. രാജീവ് എക്‌സ് എംപി യുടെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിയിലും എക്‌സ് എംപി പി.കെ ബിജുവിന്റെ ഭാര്യ വിജി വിജയനെ അസിസ്റ്റന്റ് പ്രൊഫസറായി കേരളയിലും നിയമിച്ചതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരുൾപ്പെട്ട ഇന്റർവ്യൂ ബോർഡ് യോഗ്യതകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഉദ്യോഗാർർഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാർശ ചെയ്തതെന്നും എന്നാൽ ബാഹ്യസമ്മർദത്തിന്റെ പേരിൽ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്നും ഈ നിയമന തിരിമറി യെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി എം.ഷാജിർഖാനും ഗവർണർക്ക് നിവേദനം നൽകി.

സംസ്‌കൃത സർവ്വകലാശാലാ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (മുസ്ലിം സംവരണം) തസ്തികയിലേക്ക് ജനുവരി 21ന് ഇന്റർവ്യു നടന്നു. 2019 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ നിന്നാണ് യോഗ്യതയുള്ള ആളെ കണ്ടെത്തിയത്. ഒന്നാം റാങ്ക് കിട്ടിയത് നിനിത ആറിനാണ്ു. രണ്ടാം റാങ്ക് ഹസീന കെ പി എയ്ക്കും മൂന്നാം റാങ്ക് ഹിക്മത്തുള്ള വിക്കുമാണ്. ദേവസ്വം ബോർഡ് കോളേജുകളിൽ ഈയിടെ നടന്ന രണ്ട് ഇടപെടലുകൾ ചർച്ചയായതാണ്. കണ്ണൂരിൽനിന്നും ഇത്തരം കുത്തിക്കയറ്റൽ വിവാദമായതാണ്. ലജ്ജയില്ലാതെ ഇങ്ങനെ തുടരാൻ അസാമാന്യമായ മെയ് വഴക്കം വേണം. 'ആദർശ ധനരായ പുതു രാഷ്ട്രീയ നേതാക്കൾക്ക് ഏതു പദവിയായാലെന്ത്? ഏതു സർവ്വകലാശാലയായാലെന്ത്? ഒപ്പം പൊരുതുന്നവരെ പിറകിൽനിന്നു വെട്ടുന്ന രക്തസാഹോദര്യത്തിന് സ്തുതി!-ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ആസാദ് ഇട്ട പോസ്റ്റും ചർച്ചയിലുണ്ട്.