ജയ്പൂർ: രാജസ്ഥാനിലെ ആൽവാറിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ 20കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. യുവതിയുടെ പരാതിയിൽ മുഖ്യപ്രതിയായ രവി ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ രവീന്ദ്ര ചൗധരി ഒളിവിലാണ്.

സഹപാഠിയുടെ സുഹൃത്തുക്കളാണ് യുവതിയെ ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. സഹപാഠിയുടെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് യുവതി ആൽവാറിൽ എത്തിയത്.

വിവാഹ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുവരാനായി സഹപാഠിയായ യുവാവ് തന്റെ രണ്ട് സുഹൃത്തുക്കളോട് നിർദേശിച്ചിരുന്നു. ഇവർ യുവതിയെ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുവരുകയും അവിടെ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു.

സംഭവശേഷം ഹോട്ടലിൽ നിന്നിറങ്ങിയ യുവതി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതിനുപിന്നാലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. രണ്ടാമത്തെ പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. സംഭവത്തിൽ യുവതിയെ വിവാഹ പാർട്ടിയിലേക്ക് ക്ഷണിച്ച സഹപാഠിയുടെ പങ്കും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.