കോഴിക്കോട്: ലോക അപൂർവ്വരോഗ വാരം 2021 (വേൾഡ് റെയർ ഡിസീസസ് വീക്ക് 2021) ന്റെ ഭാഗമായി നട്ടെല്ലിന് ബാധിക്കുന്ന അപൂർവ്വരോഗമായ സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ് എം എ) ബാധിതരായവരുടെ സംഗമം നടത്തി. ലോക വ്യാപകമായി നടക്കുന്ന പുതിയ പരീക്ഷണങ്ങളിലൂടെയും മരുന്നുകളിലൂടെയും പ്രതീക്ഷാനിർഭരമായ മാറ്റങ്ങൾ സമീപ ഭാവിയിൽ തന്നെ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ സംഗമം പങ്കുവെച്ചു. 'കളേഴ്സ് ഓഫ് ഹോപ്' എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. 3 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവർ, 18 വയസ്സിന് മുകളിലുള്ളവർ എന്നിങ്ങനെ എസ് എം എ ബാധിതരെ തരംതിരിച്ച് ഗാനാലാപനം, മോണോ ആക്ട്, പ്രസംഗം, പെയിന്റിങ് മുതലായ വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു. നാൽപ്പതോളം പേരാണ് സംഗമത്തിൽ പങ്കെടുത്തത്.

കോവിഡ് പ്രോട്ടോക്കോളിന്റെയും നിലവിലെ സാഹചര്യത്തിൽ എസ് എം എ ബാധിരായവരുടെ സുരക്ഷിതത്വത്തിന്റെയും ഭാഗമായി ഓൺലൈനായാണ് സംഗമം സംഘടിപ്പിച്ചത്. സംഗമത്തിന് കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക്സ് വിഭാഗം, ന്യൂറോളജി വിഭാഗം, ക്യുവർ എസ് എം എ ഫൗണ്ടേഷൻ, ഇന്ത്യൻ പീഡിയാട്രിക് അസോസിയേഷൻ എന്നിവർ നേതൃത്വം നൽകി.

ഡോ. സ്മിലു മോഹൻലാൽ (പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ആസ്റ്റർ മിംസ് കോഴിക്കോട്) സ്വാഗതം പറഞ്ഞു. ഡോ. മോഹൻദാസ് നായർ (പ്രസിഡണ്ട്, ഐ എ പി കോഴിക്കോട്) ആമുഖ പ്രഭാഷണം നടത്തി, ഡോ. സുരേഷ് കുമാർ ഇ കെ (സീനിയർ കൺസൽട്ടന്റ് & പീഡിയാട്രിക്സ് ഡിപ്പാർട്ട്്മെന്റ് മേധാവി, ആസ്റ്റർ മിംസ് കോഴിക്കോട്) മുഖ്യപ്രഭാഷണം നടത്തി, ഡോ. പ്രീത രമേഷ് (സീനയർ കൺസൽട്ടന്റ് നിയോനാറ്റളജി വിഭാഗം ആസ്റ്റർ മിംസ് കോഴിക്കോട്) മത്സര വിജയികളെ പ്രഖ്യാപിച്ചു.