ശ്രീനഗർ: 'രാജ്യ സുരക്ഷ' ചൂണ്ടിക്കാട്ടി സർക്കാർ പാസ്പോർട്ട് നിഷേധിച്ചെന്ന ആരോപണവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പാസ്‌പോർട്ട് നൽകുന്ന കാര്യം അന്വേഷിച്ച സിഐഡി വിഭാഗം പ്രതികൂല റിപ്പോർട്ടാണു നൽകിയത്. മെഹബൂബയ്ക്കു പാസ്‌പോർട്ട് നൽകുന്നതിനെ പൊലീസ് എതിർത്തിരുന്നു.

'സിഐഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യയുടെ സുരക്ഷയ്ക്കു ഹാനികരമാണെന്നു കാണിച്ച് എന്റെ പാസ്പോർട്ട് നൽകാൻ പാസ്പോർട്ട് ഓഫിസ് വിസമ്മതിച്ചു. 2019 ഓഗസ്റ്റ് മുതൽ കശ്മീർ കൈവരിച്ച സാധാരണത്വമാണിത്. മുൻ മുഖ്യമന്ത്രി പാസ്പോർട്ട് കൈവശം വയ്ക്കുന്നതു രാജ്യത്തിന്റെ പരമാധികാരത്തിനു ഭീഷണിയാണെന്നാണു പറയുന്നത്.' മെഹബൂബ ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിനെത്തുടർന്ന് ഏറെക്കാലം മെഹ്ബൂബ മുഫ്തിയും മറ്റു മുതിർന്ന നേതാക്കളും തടങ്കലിലായിരുന്നു. കഴിഞ്ഞ മേയിലാണു മെഹബൂബയുടെ പാസ്‌പോർട്ടിന്റെ കാലാവധി അവസാനിച്ചത്. പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചപ്പോൾ നടപടിയുണ്ടായില്ല. വൈകിയതു ചൂണ്ടിക്കാട്ടി മെഹബൂബ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു പൊലീസ് നിലപാടു വ്യക്തമാക്കിയത്.