തിരുവനന്തപുരം: കഴിഞ്ഞ കാലയളവിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നവർ നീതിപൂർവ്വമല്ലാതെ, ഏകപക്ഷീയമായി 80:20 അനുപാതത്തിൽ ചെയ്ത എല്ലാ വിധ നടപടികളെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തി , സ്ഥിതിവിവര കണക്കുകളും ഫണ്ട് വിനിയോഗവും ഗുണഭോക്താക്കളുടെ മുസ്ലിം - ക്രിസ്ത്യൻ അനുപാതവും വെളിപ്പെടുത്തണമെന്ന് മെക്ക ജനറൽ സെക്രട്ടറി എൻ.കെ. അലി. വ്യക്തവും സുതാര്യവുമായ സ്ഥിതിവിവര കണക്കുകളും ആർജിത നേട്ടങ്ങളുടെ പട്ടികയും താരതമ്യം ചെയ്ത് കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനർഹമായും അന്യായമായും ഏതെങ്കിലും വിഭാഗത്തിന്റെ അവകാശം മുസ്ലിംസമൂഹം കയ്യടക്കി വച്ചിട്ടുണ്ടെങ്കിൽ, അത്തരം പൊതു വിഭവങ്ങൾ നിഷിദ്ധമായ സാമൂഹിക വിഭാഗം എന്ന നിലയിൽ അതു് അർഹതപ്പെട്ടവർക്ക് തിരിച്ചു നൽകേണ്ട ബാധ്യതയുണ്ട്. ഈ വിഷയത്തിൽ ശരിയായതും വസ്തുനിഷ്ഠവും സത്യ സന്ധവുമായ വിവരങ്ങൾ ശേഖരിച്ച് പഠനം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും എൻ. കെ അലി മുഖ്യ മന്ത്രിയോടഭ്യർത്ഥിച്ചു.

ആക്ഷേപമുന്നയിച്ച ന്യൂനപക്ഷത്തിന് വകുപ്പ് നൽകാതെ മുഖ്യമന്ത്രി തന്നെ വകുപ്പ് ഏറ്റെടുത്തത് ഗുണപരവും പ്രതീക്ഷയേകുന്നതുമാണ്.27 ശതമാനം മുസ്ലിംകൾക്കും 18 ശതമാനം ക്രിസ്ത്യൻ വിഭാഗത്തിനും 3:2 അനുപാതത്തിൽ 60:40 തോതിൽ വിദ്യാഭ്യാസ ഉ ദ്യോഗ - തൊഴിൽ മേഖലകളിലും ക്ഷേമ-വികസന പദ്ധതികളിലും ഉന്നത പദവികളിലും സ്ഥാപനങ്ങളുടെ കാര്യത്തിലും രണ്ടാം പിണറായി സർക്കാരും ഇടതുമുന്നണിയും ഉറപ്പു പാലിക്കണമെന്നും എൻ.കെ. അലി പറഞ്ഞു.