മെൽബണിൽ വീണ്ടും കൊറോണ വൈറസ് വ്യാപനം ഉണ്ടായതോടെ നിയന്ത്രണങ്ങൾ കഠുപ്പിച്ചിരിക്കുകയാണ്. പുതുതായി ആറ് കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 15 ആയി.

കോവിഡ് കേസുകൾ കൂടിയതോടെ നഗരം വീണ്ടും നിയന്ത്രണത്തിലാണ്.നിയന്ത്രണങ്ങൾ നടപ്പാക്കിയതിന് പിന്നാലെയാണ് വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.വടക്കൻ മെൽബണിലെ വിറ്റിൽസി പ്രദേശത്ത് കണ്ടെത്തിയ വൈറസ് ബാധയാണ് ആറ് പേരിലേക്ക് കൂടി പടർന്നിരിക്കുന്നത്.

ഇതോടെ മെൽബണിലെ കോവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം 15 ആയി.കഴിഞ്ഞ 24 മണിക്കൂറിൽ 10 കേസുകളാണ് റിപ്പോർട്ട് ചെയ്തിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.പുതിയ കേസുകളെല്ലാം നേരത്തെ റിപ്പോർട്ട് ചെയ്ത കേസുകളുമായി ബന്ധമുള്ളതാണ്. കൂടുതൽ കേസുകൾക്ക് സാധ്യതയുണ്ടെന്ന് ആക്ടിങ് പ്രീമിയർ ജെയിംസ് മെർലിനോ പറഞ്ഞു.

അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും, സാഹചര്യം വിലയിരുത്തിയ ശേഷമാകും നിയന്ത്രണങ്ങളുടെ കാര്യത്തിൽ കൂടുതൽ തീരുമാനം എടുക്കുന്നതെന്നും ജെയിംസ് മെർലിനോ അറിയിച്ചു.12 വയസ്സിന് മേൽ പ്രായമായവർ കെട്ടിടത്തിനുള്ളിൽ മാസ്‌ക് ധരിക്കണമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾ സ്‌കൂളിൽ മാസ്‌ക് ധരിക്കണം. പ്രൈമറി സ്‌കൂൾ അദ്ധ്യാപകരും മാസ്‌ക് ധരിക്കണം.കൂടാതെ, ദിവസം അഞ്ച് പേർക്ക് മാത്രമാണ് ഒരു വീട് സന്ദർശിക്കാവുന്നത്. പൊതുയിടങ്ങളിൽ 30 പേർക്ക് മാത്രമേ ഒത്തുചേരാൻ അനുവാദമുള്ളൂ.

രോഗബാധിതർ സന്ദർശിച്ച ഇടങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. രണ്ട് ഇന്ത്യൻ സ്റ്റോറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.എപ്പിംഗിലുള്ള JMD ഗ്രോസ്ഴ്സ് ആൻഡ് സ്വീറ്റ്സും, ലാലോറിലുള്ള ദീപ് ഇന്ത്യൻ സൂപ്പർമാർക്കറ്റും സന്ദർശന പട്ടികയിൽ ഉൾപ്പെടുന്നു.