തിരുവനന്തപുരം: വിതുര കല്ലാറിൽ വിനോദയാത്ര സംഘത്തിലെ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി.

ഇവർക്കൊപ്പം രണ്ട് പെൺ സുഹൃത്തുക്കളും ഉണ്ടായിരുന്നു. പൊന്മുടിയിലേക്ക് പോയതായിരുന്നു ഇവർ. എന്നാൽ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊന്മുടിയിൽ സഞ്ചാരികളെ കയറ്റിവിട്ടിരുന്നില്ല. തുടർന്ന് അവിടെനിന്ന് തിരുച്ചുവരും വഴി കല്ലാർ നെല്ലിക്കുന്ന് ചെക്ക് ഡാമിന്റെ പരിസരത്ത് ഇവർ കുളിക്കാൻ ഇറങ്ങുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

രണ്ടു പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ അഭിലാഷിന്റെ ജീവൻ രക്ഷിക്കാനായില്ല. അഭിലാഷിനോടൊപ്പം ഒഴുക്കിൽ പെട്ടയാൾ അരക്കിലോമീറ്ററോളം ഒഴുകി ഒരു വള്ളിയിൽ പിടിച്ചുനിന്നു. നാട്ടുകാരാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തി വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഈ പ്രദേശത്തേക്ക് പോകുന്നതിന് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. പൊലീസ് പട്രോളിഗും ഉണ്ടായിരുന്നു. ഇവരുടെ ശ്രദ്ധയിൽ പെടാതെ ആദിവാസി കോളനി വഴി ഇവർ ഡാമിന്റെ പരിസരത്തേക്ക് പോയതെന്നാണ് വിവരം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.